ദില്ലി : രാജ്യത്ത് 500 രൂപ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. 500 രൂപ പിൻവലിച്ച് പകരം 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്നുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ആർബിഐ ഗവർണർ കൂട്ടിച്ചേത്തു.
‘500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാനോ ആർബിഐ ആലോചിക്കുന്നില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു’ – രണ്ടാം ദ്വിമാസ ധനനയം പുറത്തിറക്കിയ ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദാസ് .
നേരത്തെ 6.5 ശതമാനമായി തന്നെ റിപ്പോ നിരക്ക് നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ വിലയിരുത്തൽ അനുസരിച്ച് 2023-24 വർഷത്തിൽ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ സാമ്പത്തിക വർഷം ഇത് 6.7 ശതമാനത്തിൽ നിന്ന് കുറഞ്ഞു. എന്നിരുന്നാലും, മൊത്തത്തിലുള്ള പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുകയും നടപ്പു സാമ്പത്തിക വർഷം അത് 5.1 ശതമാനമായി കണക്കാക്കുകയും ചെയ്തു. സാമ്പത്തിക പ്രവർത്തനങ്ങൾ പ്രതിരോധശേഷിയുള്ളതായി നിലകൊള്ളുകയാണെന്നും അവ മുൻ പ്രവചനങ്ങളെ മറികടന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

