ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 207 മരണം സ്ഥിരീകരിച്ചു. 900ലേറെ പേർക്കാണ് പരുക്കേറ്റത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും 2023 ജൂൺ 3ന് ഒഡിഷയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തത്തെ തുടർന്ന് ഗോവ-മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം റദ്ദാക്കി. 2023 ജൂൺ 2 വൈകിട്ട് 6.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം
കോറമണ്ഡൽ എക്‌സ്പ്രസ് ചരക്കുതീവണ്ടിയിൽ ഇടിച്ചുണ്ടായ അപകടമാണ് വൻ ദുരന്തത്തിൽ കലശിച്ചത്.പാളം തെറ്റിയ ബോഗികൾ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡൽ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ എൻഡിആർഎഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂർ സ്വദേശികളായ നാലുപേർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്

