കൊച്ചി: മുസ്‌ലിം ലീഗ് മതേതര പാർട്ടിയാണെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം. മുസ്ലീം വിഭാഗക്കാരുടെ മാത്രം പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗെന്ന് അദ്ദേഹം ആരോപിച്ചു. തീവ്രവാദം, മതമൗലികവാദം, കേരളത്തിൽനിന്ന് ഐ.എസിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളിലൊന്നും ലീഗിന് മിണ്ടാട്ടമില്ല. കാര്യങ്ങളെ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാൻ കഴിയാത്തയാളാണ് രാഹുൽഗാന്ധിയെന്നും കണ്ണന്താനം ആരോപിച്ചു…
ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. ഇതുവരെ ഉണ്ടായിട്ടില്ല, ഇനിയങ്ങോട്ട് ഉണ്ടാവുകയുമില്ല. തീവ്രവാദം, മതമൗലികവാദം തുടങ്ങിയവയിലെല്ലാം ലീഗിന് സമ്പൂർണ മൗനമാണ്. ഐ.എസിന്റെ പരീക്ഷണശാലയായി കേരളം മാറിയിട്ടും ലീഗുകാർക്ക് അതേപ്പറ്റി ഒരക്ഷരം പറയാനില്ല’ – കണ്ണന്താനം ആരോപിച്ചു.
വയനാട്ടിൽ 30 ശതമാനത്തിലധികം വോട്ടർമാർ മുസ്‌ലിങ്ങളാണ്. അതുകൊണ്ട് രാഹുൽഗാന്ധിക്ക് അവരെ പരിഗണിക്കാതിരിക്കാനാവില്ല. കാര്യങ്ങളെ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാനുള്ള കഴിവില്ലായ്മയാണ് രാഹുൽ ഗാന്ധിയുടെ പ്രശ്‌നം. ചിലയാളുകൾക്ക് ബൗദ്ധികശേഷി ഉണ്ടാവില്ല. പക്ഷേ മറ്റുള്ളവരെ കേൾക്കുകയും വായിക്കുകയുമൊക്കെ ചെയ്യുമെന്നും കണ്ണന്താനം പരിഹസിച്ചു.

