കൊല്ലം: കൊല്ലം അഞ്ചലിൽ പട്ടാപ്പകൽ മുഖംമൂടി സംഘത്തിൻറെ കവർച്ച. കൈപ്പള്ളി സ്വദേശി നസീറിൻറെ വീട്ടിൽ നിന്നാണ് 23 ലക്ഷം രൂപ മോഷ്ടിച്ചത്. വീട്ടുടമയുടെ മകനെ കെട്ടിയിട്ട് മുറിയിലാകെ മുളകുപൊടി വിതറിയ ശേഷമായിരുന്നു മുഖംമൂടി സംഘത്തിന്റെ കവർച്ച.2023 മെയ് 28 ന് ഉച്ചയ്ക്ക് വീട്ടിലെ സ്ത്രീകൾ പ്രാർഥിക്കാൻ പോയ സമയത്തായിരുന്നു കവർച്ച. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം നസീറിൻറെ മകൻ സിബിൻ ഷായെ കെട്ടിയിട്ടു.
കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവാവിന്റെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന 23 ലക്ഷം രൂപ കവർന്നത്. വീട്ടിൽ പണം സൂക്ഷിച്ചിരുന്ന കാര്യം അറിയാവുന്ന ആളുകൾ നടത്തിയ കവർച്ചെയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചലിൽ നസീറിൻറെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനം മറ്റൊരാൾക്ക് വിറ്റിരുന്നു.
വിൽപ്പന കരാറിൻറെ അഡ്വാൻസ് ലഭിച്ച പണമാണ് മോഷണം പോയതെന്നാണ് വീട്ടുകാരുടെ മൊഴി. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മോഷണം നടന്ന വീട്ടിലെത്തിത്തി തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വീടിൻറെ മുകളിലത്തെ നിലയുടെ പൂട്ട് പൊളിച്ച് മോഷ്ടാക്കൾ അകത്തു കടന്നുവന്നാണ് വീട്ടുകാരുടെ മൊഴി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിൻറെ അന്വേഷണം.

