വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന നീന്തൽ പരിശീലനകേന്ദ്രമാണ് നന്ദിയോട്. ദേശീയ അന്തർദ്ദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിച്ച നിരവധി നീന്തൽ താരങ്ങൾ നന്ദിയോട് സ്വിമ്മിംഗ് പൂളിന്റെ സംഭാവനയാണ്. നീന്തൽക്കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്നതിനായി ആധുനിക രീതിയിലുളള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ വർഷം നന്ദിയോട് സ്വിമ്മിംഗ് പൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ ഏതാനും കായിക താരങ്ങൾക്ക് പനി പിടിക്കുകയും അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ഫുഡ് അനലിസ്റ്റ് നീന്തൽക്കുളത്തിലെ ജലം പരിശോധന നടത്തി സ്വിമ്മിംഗ് പൂളിലേയും അതിനോട് അനുബന്ധിച്ചുള്ള കിണറിലേയും ജലം തൃപ്തികരമാണെന്ന് പരിശോധന ഫലം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ 17 വർഷങ്ങളായി പ്രവർത്തിക്കുന്ന നന്ദിയോട് നീന്തൽ പരിശീലനകേന്ദ്രവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി അറിയിച്ചു.
