കോഴിക്കോട്: കൊല്ലപ്പെട്ട സിദ്ധിഖിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ ചവിട്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സിദ്ധിഖിന്റെ തലയിലും ക്ഷതമേറ്റ പാടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം തിരൂർ സ്വദേശിയായ വ്യവസായിയെ രണ്ടംഗ സംഘമാണ് കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചത്. 2023 മെയ് 26 ന് ഹോട്ടലിൽ ഫോറൻസിക് പരിശോധന നടന്നു. മഫ്തിയിൽ പൊലീസ് ഹോട്ടലിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തിയത്.
വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോർട്ടും റിപ്പോർട്ടിലുണ്ട്. മരണശേഷം ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് സിദ്ധിഖിന്റെ ശരീരം രണ്ട് കഷ്ണങ്ങളാക്കി മുറിച്ചത്. മരണത്തിന് മുൻപ് മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും സിദ്ധിഖിന്റെ ശരീരത്തിലുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. മൽപ്പിടുത്തത്തിന് ഇടയിലാകാം വാരിയെല്ലിന് ക്ഷതമേറ്റതെന്ന സംശയത്തിലാണ് നിലവിൽ പൊലീസ്.
തിരൂർ സ്വദേശിയാണ് സിദ്ധിഖ്. 58 വയസായിരുന്നു. അട്ടപ്പാടി ചുരത്തിൽ നിന്നാണ് ട്രോളി ബാഗ് കണ്ടെടുത്തത്. ഒളവണ്ണയിൽ ഹോട്ടൽ നടത്തുകയായിരുന്നു സിദ്ധിക്ക്. ജീവനക്കാരനായ ഷിബിലിയും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. സ്വദേശികളായ പ്രതികളെ പൊലീസ് ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.

