പാലക്കാട്ടെ ആർഎസ്എസ് മുൻപ്രചാരകൻ ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെക്കുറിച്ച് സൂചന നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചു. എൻഐഎ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലാണ് പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രതികൾ കേരളത്തിൽ തന്നെ ഒളിവിൽ തുടരുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ പാലക്കാട് മേലാമുറയിലെ കടയിലെത്തി ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 2022 ഡിസംബർ 21ന് കേസ് എൻഐഎ ഏറ്റെടുത്തു.
എറണാകുളം പറവൂർ സ്വദേശി അബ്ദുൽ വഹാബ് വി.എ, പാലക്കാട് മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൺസൂർ, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ,ഒറ്റപ്പാലം സ്വദേശി മുഹമ്മദാലി കെ പി,കൂറ്റനാട് സ്വദേശി ഷാഹുൽഹമീദ്, പേര് വിവരങ്ങൾ വ്യക്തമല്ലാത്ത ഒരാൾ ഉൾപ്പെടെ 6 പേരാണ് നോട്ടീസിൽ ഉള്ളത്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 3ലക്ഷം രൂപ മുതൽ 7ലക്ഷം രൂപ വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
.കേസിൽ 17 പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. കേരള പൊലീസ് അന്വേഷിച്ച കേസിൽ നേരത്തെ 43 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടിയിരുന്നു. ആകെ 52 പേരെയാണ് പ്രതിചേർത്തത്. സംസ്ഥാനത്ത് തന്നെ കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കി നടത്തിയ ആദ്യ കൊലപാതകം കൂടെയായിരുന്നു ശ്രീനിവാസന്റേത്

