തിരുവനന്തപുരം: ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ പ്രകോപന പ്രസംഗത്തിൽ മറുപടിയുമായി ലീഗ് എംഎൽഎ പി കെ ബഷീർ. കെ എം ഷാജിയുടെ വീട്ടിൽ കയറും എന്നത് മന്ത്രിയുടെ തോന്നൽ മാത്രമാണെന്നും . വീട്ടിൽ കയറിയാൽ കൈയും കാലും ഉണ്ടാകില്ലെന്നും പി കെ ബഷീറിന്റെ ഭീഷണി പ്രസംഗം. പ്രവർത്തകരോട് ആത്മസംയമനം പാലിക്കണം എന്നൊക്കെ പറയും. ബാക്കി പണി ഞങ്ങൾക്ക് അറിയാമെന്നും പി കെ ബഷീർ എംഎൽഎ പറഞ്ഞു.
താനൂരിലേക്ക് കടന്നുവരാൻ മുഖ്യമന്ത്രിക്ക് ഒരാളുടേയും അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെയ്ക്കുന്ന ആളാണ് കെ എം ഷാജി. വേണമെങ്കിൽ ഞങ്ങൾ നിന്റെ വീട്ടിൽ പോലും കടന്നുകയറുമെന്നുമായിരുന്നു വി അബ്ദു റഹിമാന്റെ മുന്നറിയിപ്പ്. ലീഗിന് സ്വാധീനമുളള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന കെ എം ഷാജിയുടെ പരാമർശത്തോടായിരുന്നു വി അബ്ദുറഹിമാന്റെ മറുപടി.
മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാർട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ആ മുഖ്യമന്ത്രിക്ക് താനൂരിലേക്ക് കടന്നുവരാൻ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെ എം ഷാജി. മുസ്ലിം ലീഗിനെ തോൽപ്പിച്ചാണ് താനൂരിൽ രണ്ടു തവണ ഞാൻ ജയിച്ചതെന്ന് ഓർക്കണം,’ മന്ത്രി പറഞ്ഞു.

