കൊച്ചി: കൊച്ചി വാട്ടർ മെട്രോ യാത്രയിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക ജാക്കറ്റും ഉണ്ട്. ആളുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബഹ്റയുടെ പ്രസ്താവന.
ഒരു കാരണവശാലും കൂടുതൽ ആളുകളെ കയറ്റില്ല. ബോട്ടിന് ഏതെങ്കിലും സാങ്കേതിക തകരാറുണ്ടായാൽ പരിഹരിക്കാൻ കൊച്ചിൻ ഷിപ്പ് യാർഡിലെ എൻജിനിയർമാരുണ്ട്. സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2023 മെയ് 7ന് വൈകിട്ടാണ് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. ഒരു കുടുംബത്തിലെ പന്ത്രണ്ട് പേരടക്കം 22 പേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന് കാരണമായ നിയമലംഘനങ്ങളിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു.

