മണിപ്പൂർ : നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ഗോത്ര വിദ്യാർത്ഥി സംഘടനയ്ക്ക് നേരെ പൊലീസ് വെടിയുതിർത്തു. പൊലീസ് വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 2023 ഏപ്രിൽ 28ന് രാത്രി ഏറെ വൈകിയും സ്ഥിതിഗതികൾ അതീവ രൂക്ഷമായി തുടരുകയാണ്. ചുരാചന്ദ്പൂർ ജില്ലയിൽ അനധികൃത നിർമാണത്തിന്റെ പേരിൽ ക്രിസ്ത്യൻ ദേവാലയങ്ങൾ പൊളിച്ചതിനെതിരെയാണ് പ്രതിഷേധം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബിരേൻ സിങ്ങിനായി ഒരുക്കിയ വേദി പ്രതിഷേധക്കാർ തീയിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിക്കായി ഒരുക്കിയ ഇരിപ്പിടങ്ങളും പ്രതിഷേധക്കാർ തകർത്തതോടെയാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് നിരോധിക്കുകയും ചെയ്തത്. കമാൻഡോകളെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിനാണ് വീണ്ടും പൊലീസുമായുള്ള സംഘർഷം.
അനധികൃത നിർമ്മാണത്തിന്റെ പേരിൽ ജില്ലയിലെ മൂന്ന് ക്രിസ്ത്യൻ ദേവാലയങ്ങൾ പൊളിച്ചതിനും സംരക്ഷിത വനങ്ങളുടേയും നീർത്തടങ്ങളുടേയും സർവേ നടത്തുന്നതിനും എതിരെയാണ് ഗോത്ര സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. സംഘർഷത്തിന്റ പശ്ചാത്തലത്തിലാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

