സിംഗപ്പുര്‍: കഞ്ചാവ് കടത്താന്‍ ഒത്താശചെയ്തെന്ന കുറ്റത്തിന് പിടിയിലായ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ 26/04/23 ബുധനാഴ്ച നടപ്പാക്കുമെന്നു റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരനും തമിഴ്നാട് സ്വദേശിയുമായ തങ്കരാജു സുപ്പയ്യ (46) യെ 26/04/23 ബുധനാഴ്ച വധശിക്ഷയ്ക്കു വിധേയനാക്കുമെന്നു വിവരം.
ഒരു കിലോയിലധികം കഞ്ചാവ് കടത്താന്‍ കള്ളക്കടത്തുകാര്‍ക്ക് സഹായം ചെയ്തതിനാണ് ശിക്ഷ. തങ്കരാജുവിന്റെ മൊെബെല്‍ ഫോണ്‍ നമ്പര്‍ മുഖേനെയാണ് കള്ളക്കടത്തുകാര്‍ കഞ്ചാവ് കടത്താനുള്ള നീക്കം നടത്തിയതെന്നു കണ്ടെത്തിയതാണ് അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിച്ചത്. 2014 മാര്‍ച്ചിലാണ് തങ്കരാജു അറസ്റ്റിലായത്.
താലിബാനിസത്തിന്റെ ആവര്‍ത്തനമാണു സിംഗപ്പൂരില്‍ അരങ്ങേറുന്നതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. കേസില്‍ മയക്കുമരുന്ന് കൈവശം കണ്ടെത്താത്ത പ്രതികളില്‍ തങ്കരാജുവിനു മാത്രമാണ് വധശിക്ഷ ലഭിച്ചത്. ചോദ്യം ചെയ്യുമ്പോള്‍ തങ്കരാജുവിന് തമിഴ് തര്‍ജമ സൗകര്യം ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്കരാജുവിന്റെ കുടുംബവും വധശിക്ഷയെ എതിര്‍ക്കുന്നവരും അധികൃതര്‍ കേസ് കൈകാര്യം ചെയ്ത രീതിയെ അപലപിച്ചു.
തങ്കരാജുവിന്റെ ഇംഗ്ലീഷ് പരിജ്ഞാനം ദുര്‍ബലമാണെന്നും പോലീസ് ചോദ്യം ചെയ്തപ്പോള്‍ എന്താണ് ചോദിച്ചതെന്നു മനസിലാക്കാനുള്ള അവബോധം അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നുമാണ് വാദം. ശിക്ഷ നടപ്പാക്കാതിരിക്കാനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായി തങ്കരാജുവിന്റെ കുടുംബം സിംഗപ്പുര്‍ പ്രസിഡന്റിനു ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികരണം ലഭ്യമായിട്ടില്ല.
എന്നാല്‍ 26/04/23 ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ, അപേക്ഷകളൊന്നും സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകില്ലെന്നാണു സൂചന. വധശിക്ഷ നടപ്പാക്കുന്നതു പുനരാലോചിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍ ഓഫീസ് സിംഗപ്പുര്‍ അധികൃതരോട് അഭ്യര്‍ഥിച്ചു.

