ന്യൂ ഡൽഹി : നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. ഇക്കാര്യം ഭരണഘടനയുടെ അനുച്ഛേദം 200ൽ വ്യക്തമാക്കുന്നുണ്ടെന്നും 2023 ഏപ്രിൽ 24 ന് സുപ്രീം കോടതി വ്യക്തമാക്കി. തെലങ്കാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതി ഇടപെടൽ.
സംസ്ഥാന നിയമസഭ പാസാക്കിയ പത്തു ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദംകേൾക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് പി.എസ്. നരസിംഹയുടെയും ബെഞ്ച് നിരീക്ഷിച്ചു.
എല്ലാ ബില്ലുകൾക്കും ഗവർണർ അംഗീകാരം നൽകിയതായി കോടതിയെ അറിയിച്ചതിനെ തുടർന്ന് ഹർജി തള്ളി. ‘എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നുള്ള’ ഭരണഘടന നിർദേശം പ്രധാനമാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവർ മനസ്സിൽ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി

