തിരുവനന്തപുരം : അരിക്കൊമ്പൻ കാട്ടാനയെ നെയ്യാർ അഗസ്ത്യവനമേഖലയിലേക്ക് മാറ്റുമെന്ന് സൂചന. നെയ്യാറിലേക്ക് കാട്ടാനയെ മാറ്റുന്നതിനുള്ള സാധ്യത വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ഹൈക്കോടതി നിർദേശപ്രകാരം തയ്യാറാക്കുന്ന വനംവകുപ്പിന്റെ പട്ടികയിൽ ഇടുക്കിയിലെ പെരിയാറും ഉൾപ്പെടുന്നുണ്ട്. അരിക്കൊമ്പനെ മാറ്റുന്നതിനുള്ള അനുയോജ്യമായ ഇടങ്ങളുടെ പട്ടിക മുദ്രവച്ച കവറിൽ പട്ടിക നൽകാനാണ് കോടതി നിർദേശിച്ചിരുന്നത്.
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ആനയെ നെയ്യാറിലേക്ക് മാറ്റിയേക്കുമെന്ന അനൗദ്യോഗിക വിവരം പുറത്തെത്തിയിരിക്കുന്നത്. വനംവകുപ്പ് കൈമാറുന്ന പട്ടികയിൽ നിന്ന് വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന ഇടത്തേക്കായിരിക്കും കാട്ടാനയെ മാറ്റുക. അരിക്കൊമ്പനെ കൊണ്ടുവന്നേക്കുമെന്ന സൂചനയുടെ പശ്ചാത്തലത്തിൽ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാൻ തയാറെടുക്കുകയാണ് നെയ്യാർ നിവാസികൾ.
ആനയെ മാറ്റുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന മുൻ ഉത്തരവ് കാലതാമസം കൂടാതെ നടപ്പാക്കണമെന്നായിരുന്നു ഡിവിഷൻ ബഞ്ചിന്റെ നിർദേശം. ആനയെ മയക്കുവെടി വച്ച് കോടനാട്ടെക്ക് മാറ്റാനുള്ള സർക്കാർ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല.

