തൃശൂർ: തൃശൂർ ജില്ലയിൽ 11.4.2023 ചൊവ്വാഴ്ച മുതൽ നഴ്സുമാരാരും ജോലിക്കു കയറില്ല. എന്നാൽ ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളെ നഴ്സുമാരുടെ സമരത്തിൽനിന്ന് ഒഴിവാക്കി. അമല, ജൂബിലി മിഷൻ,ദയ, വെസ്റ്റ് ഫോർട്ട്, സൺ, മലങ്കര മിഷൻ ആശുപത്രികൾ വേതനം വർദ്ധിപ്പിച്ചതോടെയാണിത്. ഈ ആശുപത്രികളിൽ 50% ഇടക്കാലാശ്വാസം നൽകാൻ ധാരണയായി. വേതനം 20% വർധിപ്പിച്ചു. 24 ആശുപത്രികളിൽ സമരം തുടരും. തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 2023 ഏപ്രിൽ 11 ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം നഴ്സുമാർ പണിമുടക്കും. തീവ്രപരിചരണ വിഭാഗത്തിൽപോലും നഴ്സുമാർ ജോലിക്കു കയറില്ല.
ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ ഡിസ്ചാർജ് ചെയ്യേണ്ടിവരുമെന്ന് ആശുപത്രികൾ ബന്ധുക്കളെ അറിയിച്ചു. ദിവസവേതനം 1500 രൂപയായി വർധിപ്പിക്കണമെന്നാണു നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. നിലവിൽ 800 രൂപയാണ് ദിവസവേതനം. വർധിപ്പിക്കുന്ന വേതനത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസം നൽകണമെന്നും ആവശ്യമുണ്ട്.
ചൊവ്വാഴ്ച മുതൽ നഴ്സുമാരാരും ജോലിക്കു കയറില്ല. അടിയന്തര ചികിത്സയ്ക്കു രോഗികളെ മറ്റു ആശുപത്രികളിൽ എത്തിക്കാൻ ആശുപത്രി കവാടത്തിൽ യുഎൻഎയുടെ അംഗങ്ങൾ ആംബുലൻസുമായി നിലയുറപ്പിക്കും. സ്വകാര്യ ആശുപത്രികളിൽ നിർബന്ധിത ഡിസ്ചാർജ് തുടങ്ങി. വെന്റിലേറ്റർ, ഐസിയു രോഗികളെ ഡിസ്ചാർജ് ചെയ്ത് അയൽജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിർദേശം. പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ പറഞ്ഞു. പലതവണ ലേബർ കമ്മിഷണർ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

