മുംബൈ: തൃശൂരിലെ സദാചാര കൊലക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിലായി. ഗൾഫിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. 2023 ഏപ്രിൽ 10 തിങ്കളാഴ്ച രാഹുലിനെ തൃശൂരിലെത്തിക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി.
സംഭവത്തിൽ മരണപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർ സഹാറിനെ മർദിക്കാൻ പദ്ധതിയിട്ടത് രാഹുലാണ്. വനിതാ സുഹൃത്തിനെ കാണാൻ അർദ്ധരാത്രി വീട്ടിൽ വന്നപ്പോഴായിരുന്നു ആക്രമണമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെ വിമർശിച്ച് സഹാറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
ആക്രമണത്തിന്റെ രണ്ടാംദിവസം നാട്ടിലെ വിവാഹ വിരുന്നിൽ പ്രതികൾ പങ്കെടുത്തതായി സഹാറിന്റെ കുടുംബം പറഞ്ഞു. പ്രതികളെല്ലാം സഹാറിന്റെ സുഹൃത്തുക്കളാണ്. വീട്ടിൽ സ്ഥിരമായി വരുന്നവരുമാണ്. മുഖ്യപ്രതി രാഹുൽ വിദേശത്തേയ്ക്കു കടന്നതിനു പിന്നാലെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പെൺസുഹൃത്തിനെ കാണാൻ അർധരാത്രി വീട്ടിൽ പോയ സഹാറിനെ മർദിച്ചു കൊന്നെന്നാണ് കേസ്.

