ഇടുക്കി: ന്യായാധിപൻമാർ ജനങ്ങളുടെ പ്രയാസങ്ങൾ കൂടി മനസ്സിലാക്കി വേണം വിധികൾ പുറപ്പെടുവിക്കാൻ ശ്രമിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന വൈ: പ്രസിഡന്റ് മാത്യു വർഗീസ് അഭിപ്രായപ്പെട്ടു. അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടിക്കുന്നതിന് തടസ്സമായ കോടതി വിധിക്കെതിരായി ചിന്നക്കനാൽ സിങ്കുകണ്ടത്തുo – പൂപ്പാറയിലും നടക്കുന്ന സമരങ്ങളെ അഭിവാദ്യം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റവന്യു തരിശ് ഭൂമിയിൽ കാലങ്ങളായി ജീവിച്ചു പെരുകുന്ന കാട്ടാനയാണ് ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യന്റെ ജീവനെടുക്കുന്നതും മറ്റു നാശങ്ങൾ ചെയ്യുന്നതും. റവന്യു വകുപ്പിലെ സ്ഥലം ഫോറസ്റ്റ്കാർ കയ്യേറ്റം ചെയ്തു വരുന്നത് തടയണം. വന വിസ്തൃതി വളർത്താൻ വന്യജീവികളെ ജനവാസ മേഖലയിൽ വിളയാട്ടം നടത്താൻ വിടുന്നത് ആസൂത്രിതമായ ഒരു പദ്ധതിയാണ്. ഇത് അനുവദിക്കാൻ പാടില്ല. കോടതികളെ തെറ്റിദ്ധരിപ്പിച്ച് ഈ പദ്ധതി നടപ്പാക്കാനാണ് ചില ഗൂഢശക്തികൾ ശ്രമിക്കുന്നത്. ഇത് അനുവദിക്കാൻ കഴിയില്ല. 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും മാത്യു വർഗീസ് ആവശ്യപ്പെട്ടു.

