തിരുവനന്തപുരം: കെ.ഫോൺ പദ്ധതിയിൽ വിപുലമായ അധികാരങ്ങളോടെ പുറം ജോലിക്കുള്ള കരാർ സ്വകാര്യ കമ്പനിക്ക് നൽകി. ബംഗളൂരു ആസ്ഥാനമായ എസ്ആർഐടി കമ്പനിക്കാണ് കരാർ നൽകിയത്. ബില്ലിംഗിലും സർവേയിലുമെല്ലാം ഇടപെടാൻ വിപുലമായ അധികാരങ്ങളാണ് കമ്പനിക്കുളളത്. കെ ഫോണിന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനവും കമ്പനിക്കാണ്.
പ്രൊപ്പ്രൈറ്റർ മാതൃകയിൽ പ്രവർത്തിക്കാൻ സർക്കാർ അനുമതി കിട്ടിയതിനെ തുടർന്നാണ് എംഎസ്പിയെ തെരഞ്ഞെടുക്കാൻ കെ ഫോൺ ഇ ടെണ്ടർ വിളിച്ചത്. മൂന്ന് സ്വകാര്യ കമ്പനികൾ പങ്കെടുത്ത ടെണ്ടറിൽ കരാർ കിട്ടിയത് എസ്ആർഐടിക്ക്. പദ്ധതി നടത്തിപ്പിൽ കെ ഫോണിന് സാങ്കേതികമായ എല്ലാ സഹായവും നൽകേണ്ടത് ഇനി ഈ സ്വകാര്യ കമ്പനിയാണ്. സ്ഥാപനങ്ങളിലും വീടുകളിലും വാണിജ്യ ആവശ്യത്തിനുമെല്ലാം കെ ഫോൺ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കുമ്പോൾ അതിന്റെ വാടക തീരുമാനിക്കുന്നത് മുതൽ ബില്ലിംഗും സർവെയും എന്ന് വേണ്ട അവശ്യസാധനങ്ങളുടെ പർച്ചേസിലും എല്ലാം ഇടപെടാനും തീരുമാനമെടുക്കാനും ഉള്ള അധികാരം എസ്ആർഐടിക്ക് ഉണ്ടായിരിക്കും.
അതായത് പദ്ധതിയുടെ മേൽനോട്ടവും ഏകോപനവും മാത്രം കെ ഫോണിന്. മറ്റ് ജോലികൾക്കെല്ലാം എസ്ആർഐടിക്ക് പുറം കരാർ എന്ന രീതിലാകും ഇനിയുള്ള പ്രവർത്തനം. കെ ഫോണിന് വരുന്ന വരുമാനത്തിൻറെ നിശ്ചിത ശതാമാനം തുക സ്വാകാര്യ കമ്പനിക്ക് കിട്ടും വിധത്തിലാണ് കരാർ വ്യവസ്ഥയെന്നാണ് വിവരം. ആഗോള ടെണ്ടർ വിളിക്കുമെന്ന് ആദ്യം അറിയിച്ചെങ്കിലും അതുണ്ടായില്ല.
സർക്കാർ ഓഫിസുകളിൽ ഇന്റർനെറ്റ് കണക്ഷനുള്ള സാങ്കേതിക സഹായവും പരിപാലനവും സിസ്റ്റം ഇന്റഗ്രേറ്ററായ ഭാരത് ഇലട്രോണിക്സിന്റെ ചുമതലയാണ്. 30000 സർക്കാർ സ്ഥാപനങ്ങളിലേക്ക് മാത്രമായി ഭെല്ലിന്റെ സേവനം പരിമിതപ്പെടുത്തിട്ടുണ്ട്. ബാക്കി വരുന്ന ഗാർഹിക വാണിജ്യ കണക്ഷനെല്ലാം സ്വകാര്യ കമ്പനിയുടേ ചുമതലയിലേക്ക് മാറും. അതിനിടെ ബിപിഎൽ കുടുംബൾക്ക് പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നാണ് കെ ഫോൺ പറയുന്നത്.
സൗജന്യ കണക്ഷൻ നൽകുമെന്ന് പ്രഖ്യാപിച്ച 14000 കുടുംബങ്ങളിൽ 7569 പേരുടെ ലിസ്റ്റ് മാത്രമാണ് ഇത് വരെ കെ ഫോണിന്റെ കയ്യിലുള്ളത്. മുഴുവൻ ലിസ്റ്റിന് കാത്ത് നിൽക്കാതെ നിലവിൽ ഉള്ളവർക്ക് കണക്ഷൻ നൽകും. ഔദ്യോഗിക ഉദ്ഘാടനം 2023 ഏപ്രിൽ ആദ്യവാരം നടത്താനും ആലോചന നടക്കുന്നു.

