ദില്ലി : അന്യായമായാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. 2023 മാർച്ച് 25 മുതൽ സംസ്ഥാന, ദേശീയ തലത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോൺഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
അദാനി വിഷയത്തിൽ ശബ്ദമുയർത്തിയത് രാഹുലിനോടുള്ള പ്രതികാരമായാണ്. സൂറത്ത് കോടതി വിധിക്ക് അടിസ്ഥാനമായ മാനനഷ്ട കേസിലെ പരാതിക്കാരൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതിലും, പിന്നീട് അത് പിൻവലിപ്പിച്ചതിലും ദുരൂഹതയുണ്ട്. പാർലമെന്റ് പ്രസംഗത്തിന് ശേഷമാണ് സ്റ്റേ പിൻവലിച്ചത്. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കും. പാർലമെന്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
അപകീർത്തി കേസിൽ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക് സഭ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. നരേന്ദ്രമോദി, നീരവ് മോദി, ലളിത് മോദി, എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്നുള്ളത് എന്തുകൊണ്ടാണെന്ന് ചോദിച്ച് 2019 ൽ കർണ്ണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുലിനെ സൂറത്ത് സിജെഎം കോടതി ശിക്ഷിച്ചത്.
നടപടിക്ക് പിന്നാലെ രാഹുലിന്റെ ലോക് സഭാംഗത്വം റദ്ദ് ചെയത് ലോക് സഭ സെക്രട്ടറിയേറ്റ് ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ഭരണഘടനയുടെ 102(1 ഇ ) വകുപ്പ് പ്രകാരവും, ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. രാഷ്ട്രപതിയേയും, പ്രധാനമന്ത്രിയേയും, തെരഞ്ഞടുപ്പ് കമ്മീഷനയും ഇക്കാര്യം ലോക് സഭ സെക്രട്ടറിയേറ്റ് അറിയിച്ചു. ഇതോടെ എംപിയെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ അവകാശങ്ങളും ഇല്ലാതായി. മുൻ എംപിയെന്ന നിലയിൽ രാഹുലിനെ പരിഗണിക്കണമെന്നും ലോക് സഭ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. അയോഗ്യനാക്കിയ വിധി മറികടന്നില്ലെങ്കിൽ എട്ടു വർഷത്തേക്ക് രാഹുലിന് തെരഞ്ഞടുപ്പിൽ മത്സരിക്കാനാവില്ല.

