കേരളത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് യൂസഫലിയെന്ന് ഇ.പി.ജയരാജൻ

കണ്ണൂർ: ഒരു കേരളീയനായ എം എ യൂസഫലി ലോകത്താകമാനം അറിയപ്പെടുന്ന വ്യവസായ വ്യപാര ശൃംഖലയുടെ തലവനാണെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ലുലുഗ്രൂപ്പ് പതിനായിരക്കണക്കിന് മലയാളികൾക്ക് കേരളത്തിനകത്തും രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും ജോലി നൽകുന്ന വലിയ ഒരു സംരംഭമാണെന്നും, ലുലുവിലൂടെ നിരവധിയായ വ്യാപാരങ്ങളും കച്ചവടങ്ങളും കേരളത്തിലുണ്ടാകുന്നുവെന്നും ജയരാജൻ പറഞ്ഞു.

യൂസഫലിയെ പോലെ ഒരു മലയാളി വ്യാപാര വ്യവസലായ മേഖലയിൽ ലോകപ്രശസ്തമായത് എല്ലാ മലയാളികളും അഭിമാനത്തോടെയാണ് കാണുന്നത്. മാത്രമല്ല കേരളത്തിനെയും ഇവിടുത്തെ ജനങ്ങളേയും തന്റെ പരമാവധി സേവിക്കുകയും കേരളത്തിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ആളാണ് യൂസഫലി. ഏത് ഭരണമായാലും അവരോട് സഹകരിച്ചും ജനക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിച്ചും നാടിനെ അഭിവൃദ്ധിപ്പെടുത്താൻ അദ്ദേഹം അദ്ദേഹത്തിന്റേതായ പങ്ക് നിർവഹിക്കുന്നുണ്ടെന്ന് ഇപി പറഞ്ഞു.

ഇത്തരത്തിൽ ലോകശ്രദ്ധയിൽ നിൽക്കുന്ന വ്യക്തികളെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇപ്പോൾ അരങ്ങേറുന്നത്. നിലവിൽ ഇവിടെ അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല. കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണത എന്തെന്നാൽ, രാഷ്ട്രീയ രംഗത്ത് വിരോധവും വിദ്വേഷവും പകയും ശത്രുതയും വെച്ച് എന്തും പറയാം എന്തും ആരോപിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു എന്നതാണ്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കള്ളപ്രചരണങ്ങളും നടത്തി വിവാദങ്ങൾ ഉണ്ടാക്കി എല്ലാ ഗുണപരമായ കാര്യങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് പോലും തുരങ്കംവെച്ചുുള്ള സങ്കുചിതമായ രീതിയിലേക്ക് രാഷ്ട്രീയത്തെ ചില കൂട്ടർ മാറ്റുന്നു. അത്തരത്തിൽ രാഷ്ട്രീയ രംഗത്തെ ബാധിച്ച ഈ ജീർണ്ണത വ്യവസായ രംഗത്തേയും ബാധിക്കുകയാണ്.

ഇത് കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേരളത്തിലെ വ്യാപാര വ്യവസായ മേഖലയേയും ടൂറിസം ഉൾപ്പടെയുളള അനുബന്ധ മേഖലകളേയും ഇത്തരത്തിലുള്ള പ്രചരണങ്ങൾ നല്ലതുപോലെ ബാധിക്കും. ലോകപ്രശസ്തരായ, വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരെ അപകീർത്തിപ്പെടുത്തുക വഴി അദ്ദേഹത്തിന്റെ സംരംഭങ്ങളെ മാത്രമല്ല, കേരളത്തിലേക്ക് കടന്നുവരുന്ന നിക്ഷേപകരേയും നിരുത്സാഹപ്പെടുത്തുന്നതിന് ഇടയാക്കും.

കേരളത്തിന്റെ വളർച്ചയ്ക്ക് ലോകത്തിലെ വിവിധ കോണുകളിൽ നിന്നുള്ള സഹായം ഇല്ലാതാകും. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയും ന്യായവും സത്യവും നീതിയും കാത്തുസൂക്ഷിക്കാനാണ് സർക്കാരുകൾ പ്രതിജ്ഞാബദ്ധരാകേണ്ടത്. അതിനാൽ ഇപ്പോൾ പടച്ചുവിടുന്ന ആരോപണങ്ങളുടെ ഭാഗമായി സർക്കാരുകൾ ഒരു നിലപാടും സ്വീകരിക്കരുത് എന്ന് മാത്രമല്ല ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുകയുമരുത്. എം എ യൂസഫലിയെ പോലെയുള്ള മഹത് വ്യകതിത്വങ്ങളെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള ഒരു നിലപാടുകളും ഉണ്ടാകരുത് എന്നാണ് ഈ കാര്യങ്ങൾ കാണുമ്പോൾ നിരീക്ഷിക്കാനാകുന്നതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ എം എ യൂസഫലി തള്ളിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →