ബ്രഹ്‌മപുരം തീപിടുത്തം വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

കൊച്ചി: ബ്രഹ്‌മപുരം വിഷയം സഭയില്‍ വീണ്ടും ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമം പ്രതിപക്ഷം നിയമസഭയില്‍ 14/03/23 ചൊവ്വാഴ്ച ഉന്നയിക്കുമെന്നാണ് വിവരം. 13/03/23 തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ആരോപണമുണ്ട്. പല ആരോപണങ്ങള്‍ ബ്രഹ്‌മപുരം വിഷയത്തില്‍ ഉയര്‍ന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിയെയും പ്രതിപക്ഷം ചോദ്യം ചെയ്‌തേക്കും.

ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന് മുന്നില്‍ പ്രതിഷേധിച്ചതിനിടെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയെന്ന് യുഡിഎഫ് കൗണ്‍സിലര്‍ ആരോപിച്ചു. കൊച്ചി മേയറെ തടയാന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു.

ബ്രഹ്‌മപുരത്ത് പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ 14/03/23 ചൊവ്വാഴ്ചയാരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. അതേസമയം അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളില്‍ ശ്വാസ് ക്ലിനിക്കുകളും 14/03/23 ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

അതേസമയം ബ്രഹ്‌മപുരത്തെ തീയും പുകയും പൂര്‍ണമായി ശമിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ വരെ നിതാന്ത ജാഗ്രത തുടരും. വിഷയത്തില്‍ മൗനം വെടിഞ്ഞ മുഖ്യമന്ത്രി തീ അണയ്ക്കാന്‍ പരിശ്രമിച്ചവരെ അഭിനന്ദിച്ചു. ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →