ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തുമെന്ന് ഭീഷണി: ഖാലിസ്ഥാന്‍ അനുകൂലികള്‍ അറസ്റ്റില്‍

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുടെ പിന്തുണയുള്ള രണ്ട് പേരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. സിം ബോക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മത്സരത്തിനിടെ ഭീഷണിപ്പെടുത്തിയതിന് പ്രതികളെ യഥാക്രമം സത്ന, രേവ ജില്ലകളില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ക്രിക്കറ്റ് മത്സരത്തിനായി അഹമ്മദാബാദില്‍ എത്തിയപ്പോഴായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടന്‍ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും പ്രതികളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയും ചെയ്തിരുന്നു. പ്രതികള്‍ നൂതനമായ സിം ബോക്സ് സാങ്കേതികവിദ്യയാണ് ഭീഷണി സന്ദേശത്തിനായി ഉപയോഗിച്ചിരുന്നത്, ഇത് ട്രാക്ക് ചെയ്യാന്‍ പ്രയാസമാണെന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളിലായാണ് പ്രതികളുടെ സ്ഥലങ്ങള്‍ കണ്ടെത്തിയത്. പാക്കിസ്ഥാനില്‍ സജീവമായ വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നും ഭീഷണികള്‍ വന്നതായി പോലീസ് പറഞ്ഞു.

മാര്‍ച്ച് 9 വ്യാഴാഴ്ച അഹമ്മദാബാദില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന ടെസ്റ്റിന്റെ ഉദ്ഘാടന ദിനത്തില്‍ പ്രധാനമന്ത്രി മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →