തിരുവനന്തപുരം : ബ്രഹ്മപുരത്ത് തീപ്പിടിത്തത്തിന് ശേഷം 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇതിൽ 421 ക്യാമ്പിൽ പങ്കെടുത്തവരാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. നേരത്തെ വിഭാവനം ചെയ്ത ആക്ഷൻ പ്ലാനിൽ, യുദ്ധകാലാ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരം പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാരായ എം ബി രാജേഷും പി രാജീവും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 2023 മാർച്ച 11 മുതൽ മേയ് വരെ നീളുന്ന 82 ദിവസത്തെ കർമപദ്ധതി നടപ്പാക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കും. അജൈവ മാലിന്യം വാതിൽപടി ശേഖരണം നടത്തും. ഹരിത കർമ സേന അംഗങ്ങൾ വഴിയാകും ഇത് ചെയ്യുക. ഫ്ലാറ്റുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കാൻ നൽകുന്ന സമയ പരിധി 2023 ജൂൺ 30 ആക്കി. കളക്ടറേറ്റിലും, തദ്ദേശ സ്ഥാപനങ്ങളിലും വാർ റൂം തുറക്കും. ഒരു വർഷം കൊണ്ട് ചെയ്യേണ്ട കർമ പദ്ധതി മൂന്ന് മാസം കൊണ്ട് നടപ്പാക്കുമെന്നും മന്ത്രിമാർ വിശദീകരിച്ചു.
.
.

