മയ്യഴിപ്പുഴയിലെ വിനോദസഞ്ചാര വികസന സാധ്യതകൾ പഠിക്കാൻ പാനൂർ നഗരസഭയുടെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തി. കരിയാട് കിടഞ്ഞിയിലെ ബോട്ട് ജെട്ടി മുതൽ കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിൽ ഉൾപ്പെട്ട നടുത്തുരുത്തി ദ്വീപ്വരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം തോണിയാത്ര ചെയ്ത് സാധ്യതകൾ വിലയിരുത്തി.
മലനാട് റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മയ്യഴിപ്പുഴയിൽ ബോട്ട് ജെട്ടികൾ പ്രവർത്തനക്ഷമമാവുന്നതോടെ ഈ മേഖലയിലെ വിനോദ സഞ്ചാര സാധ്യതകൾ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. ന്യൂ മാഹി മുതൽ പെരിങ്ങത്തൂർ വരെയുള്ള പ്രദേശങ്ങളെ കൂട്ടിയിണക്കിയുള്ള വിനോദ സഞ്ചാര പദ്ധതിയിൽ പ്രധാന ആകർഷണമായി വികസിപ്പിക്കാൻ സാധ്യതയുള്ളതാണ് നടുത്തുരുത്തി ദ്വീപ്. കോഴിക്കോട് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തിയിൽ മയ്യഴിപ്പുഴയുടെ നടുവിലായാണ് നടുത്തുരുത്തി ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഒരു ഭാഗം കണ്ണൂർ ജില്ലയിലെ പാനൂർ നഗരസഭയിൽ ഉൾപ്പെട്ട കരിയാടും മറുഭാഗത്ത് കോഴിക്കോട് ജില്ലയിലെ ഏറാമലയുമാണ്. ഏറാമല പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് നടുത്തുരുത്തി ഉൾപ്പെടുന്നത്. പ്രകൃതി സുന്ദരമായ നാലേക്കറോളമാണ് ദ്വീപിന്റെ വിസ്തൃതി. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഈ ഭൂമി ജെവ വൈവിധ്യം കൊണ്ടും വിവിധ ഇനം പക്ഷികൾ, ഉരഗങ്ങൾ എന്നിവ കൊണ്ടും ഏറെ വ്യത്യസ്തമാണ്. രണ്ട് വീടുകളും കൊടുങ്ങല്ലൂർ ഭരണിയുമായി ബന്ധപ്പെട്ട ഒരു പൊടിക്കളവും മാത്രമേ ഇവിടെയുള്ളൂ.
മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാൻ ഇവർക്ക് സ്വന്തം തോണി മാത്രമാണ് ആശ്രയം. പുഴക്കക്കരെ നിന്നും വെള്ളവും വെളിച്ചവും എത്തിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും കണ്ണൂർ ജില്ലയിലെ കരിയാട് എത്തണം. ഇതിന് തോണിയാത്ര മാത്രമാണ് ആശ്രയം. ഇവിടെ ഒരു തൂക്കുപാലം നിർമ്മിക്കണമെന്നും ആവശ്യവും ശക്തമാണ്.
പാനൂർ നഗരസഭ അധ്യക്ഷൻ വി.നാസർ, ജില്ല ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

