കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപെടുത്തുകയും പ്രവർത്തനം തടസപെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളായ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ അഞ്ചു വകുപ്പുകൾ ചുമത്തി. ഐപിസി 143, 147, 149, 447, 506 വകുപ്പുകൾ പ്രകാരമാണ് കൊച്ചി പൊലീസ് കേസെടുത്തത്. അന്യായമായ കൂട്ടം ചേരൽ, സംഘർഷാവസ്ഥ സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, ഓഫീസിന്റെ പ്രവർത്തനങ്ങൾ തടസപ്പടുത്തിയെന്നും പ്രഥമവിവര റിപ്പോർട്ടിലുണ്ട്. പ്രതികൾ ന്യായവിരുദ്ധമായി സംഘം ചേർന്നു, മുദ്യാവാക്യം വിളിച്ച് ഓഫീസിനുളളിൽ യോഗം സംഘടിപ്പിച്ചു. കണ്ടാൽ അറിയാവുന്ന മുപ്പതോളം എസ് എഫ് ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.
മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ 2023 മാർച്ച് 3ന് രാത്രി ഏഴേമുക്കാലോടെയാണ് ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റിയായിരുന്നു പ്രവർത്തകർ നാലാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച് കടന്നത്. ഓഫീസിനുളളിൽ കയറി മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഓഫീസ് പ്രവർത്തനവും തടസപെടുത്തി. ഒരു മണിക്കൂറോളം ഓഫീസിൽ ബഹളം വച്ച പ്രവർത്തകരെ കൂടുതൽ പൊലീസെത്തിയാണ് ഓഫീസിൽ നിന്നും നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി.
അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായരുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുള്ളത്. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും തെളിവായി പരാതിക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് നൽകിയിരുന്നു.

