തിരുവനന്തപുരം : തിരുവനന്തപുരത്ത് 2023 ഫെബ്രുവരി 22ന് നടന്ന കോൺഗ്രസ്സിൻറെ ക്ലിഫ് ഹൗസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സമരക്കാർക്ക് നേരെ ലാത്തി ചാർജ്ജുമുണ്ടായി. കണ്ണീർ വാതക ഷെല്ലിന്റെ ചീള് വീണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലിനിത്തിന്റെ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പാറശാല നിയോജക മണ്ധലം കമ്മിറ്റി അംഗമായ ലിനിത്തിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസുകാരനെ വളഞ്ഞിട്ട് തല്ലി. ഹെൽമെറ്റ് വലിച്ചെറിയുകയും ചെയ്തു.
കൂടാതെ യുവമോർച്ച തിരുവനന്തപുരം നഗരത്തിൽ രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി .നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൽത്തറ ജംഗ്ഷന് സമീപത്തും വഴുതക്കാട് ടാഗോർ ഹാളിന് സമീപത്തുമായിരുന്നു പ്രതിഷേധം.
അതേസമയം കഴിഞ്ഞദിവസം, കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടിച്ച് കാണിച്ചതിന് അറസ്റ്റിലായവർ നൽകിയ ഹർജിയാണ് കോടതി തളളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

