കോഴിക്കോട്: ദുബായിൽ നിന്നും സ്വർണ്ണം പൂശിയ പാന്റും ഷർട്ടും ധരിച്ചെത്തിയ യാത്രക്കാരൻ കരിപ്പൂർ എയർപോർട്ടിന് പുറത്തുവെച്ച് പൊലീസ് പിടിയിലായി. ദുബായിൽ നിന്നുള്ള വിമാനത്തിൽ 2023 ഫെബ്രുവരി 22ന് രാവിലെ എട്ടരയോടെ എത്തിയ വടകര സ്വദേശി മുഹമ്മദ് സഫ്വാൻ ആണ് പിടിയിലായത്. ഇയാളുടെ വസ്ത്രത്തിൽ ഒരു കോടിയോളം രൂപയുടെ സ്വർണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ചിരുന്നു. പാന്റിലും ബനിയനിലും ഉൾഭാഗത്ത് സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന മുഹമ്മദ് സഫുവാൻ കസ്റ്റംസ് പരിശോധന വെട്ടിച്ചാണ് കരിപ്പൂർ എയർപോർട്ടിന് പുറത്തെത്തിയത്.
ധരിച്ചിരുന്ന പാന്റിലും ബനിയനിലും ഉൾഭാഗത്ത് സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന മുഹമ്മദ് സഫുവാൻ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങി. എന്നാൽ കരിപ്പൂർ എയർപോർട്ടിന് പുറത്ത് വച്ച് ഇയാൾക്ക് പിടിവീണു. സ്വർണവുമായി ഇയാൾ വരുന്നതിനെ കുറിച്ച് രഹസ്യവിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഈ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനായ മുഹമ്മദ് സഫുവാൻ പിടിയിലായത്. വിദഗ്ദമായി സ്വർണ മിശ്രിതം വസ്ത്രത്തിൽ പൂശി കൊണ്ടുവന്നെങ്കിലും പൊലീസിന്റെ പരിശോധനയിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.
ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്വർണ മിശ്രിതം തേച്ചു പിടിപ്പിച്ച വസ്ത്രഭാഗങ്ങൾ തൂക്കി നോക്കിയപ്പോൾ 2.206 കിലോയാണ് ഇതിന്റെ ഭാരം എന്ന് വ്യക്തമായി. ഇതിൽ നിന്നും 1.750 തൂക്കമുള്ള സ്വർണ മിശ്രിതമാണ് വേർതിരിച്ചെടുത്തത്. ഇതിനാകട്ടെ ആഭ്യന്തര വിപണിയിൽ മൊത്തം മൂല്യം ഒരു കോടിയോളം രൂപ വിലവരുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം കരിപ്പൂർ എയർപോർട്ട് വഴിയുള്ള സ്വർണക്കടത്ത് വലിയ തോതിൽ കൂടുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലപ്പോഴും എയർപോർട്ടിനകത്തെ കസ്റ്റംസ് പരിശോധന വെട്ടിച്ച് കടത്തുകാർ പുറത്തുകടക്കാറുണ്ട്. അത്തരക്കാരിൽ പലരും പൊലീസിന്റെ പിടിയിലാണ് അകപ്പെടാറുള്ളത്. ഈ വർഷം മാത്രം കരിപ്പൂർ എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് നിരവധിപേരെയാണ് പിടികൂടിയിട്ടുള്ളത്. ഈ വർഷം മാത്രം കരിപ്പൂർ എയർപോട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 12-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.

