ടണലിനു പറ്റാത്ത ട്രെയിന്‍ നിര്‍മാണം: സ്പാനിഷ് ഉദ്യോഗസ്ഥര്‍ രാജിവച്ചു

മാഡ്രിഡ്: 2276.64 കോടി രൂപ ചെലവു വരുന്ന പുതിയ ട്രെയിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയപ്പോഴുണ്ടായ പിഴവിന്റെ പേരില്‍ രണ്ട് ഉന്നത സ്പാനിഷ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു. വടക്കന്‍ പ്രദേശങ്ങളായ അസ്റ്റൂറിയസ്, കാന്റബ്രിയ എന്നിവിടങ്ങളിലെ തുരങ്കപാതയ്ക്കു പറ്റാത്ത ട്രെയിനുകള്‍ ഓര്‍ഡര്‍ ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

സ്‌പെയിനിലെ റെയില്‍ ഓപ്പറേറ്ററായ റെന്‍ഫെയുടെ തലവന്‍ ഐസാസ് ടിബോസ്, സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഇസബെല്‍ പര്‍ഡോ ഡി വെര എന്നിവരാണ് പിഴവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചത്. ട്രെയിനുകളുടെ ഡിസൈൻ തകരാര്‍ ഈ മാസം ആദ്യം തന്നെ വെളിച്ചത്തുവന്നിരുന്നു. തെറ്റ് നേരത്തെ കണ്ടെത്തിയതിനാല്‍ സാമ്പത്തിക നഷ്ടം ഒഴിവാക്കാനായെന്നാണ് സ്പാനിഷ് സര്‍ക്കാരിന്റെ വാദം.

2020-ല്‍ ആണ് റെന്‍ഫെ ട്രെയിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. തൊട്ടടുത്ത വര്‍ഷം നിര്‍മാണ കമ്പനിയായ സി.എ.എഫ്. അളവുകള്‍ കൃത്യമല്ലെന്ന് മനസിലാക്കി നിര്‍മാണം നിര്‍ത്തുകയും ചെയ്തു. വടക്കന്‍ സ്‌പെയിനിലെ റെയില്‍ ശൃംഖല 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ്. അവയിലെ തുരങ്കപാതകള്‍ സ്റ്റാന്റേഡ് മോഡേണ്‍ ടണല്‍ ഡയമെന്‍ഷനുമായി യോജിക്കാത്തതാണ്. ഇതാണ് പ്രശ്‌നമായതും.
പിഴവു പരിഹരിച്ച് യഥാര്‍ഥ അളവില്‍ ട്രെയിനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം കൂടുതലെടുക്കും. ഇതുകാരണം 2026 ലേ ട്രെയിനുകള്‍ വിതരണം ചെയ്യാനാകൂ എന്നാണു നിഗമനം. പിശക് സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ റെന്‍ഫെയും ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേറ്റര്‍ ആദിഫും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസമാദ്യം സ്‌പെയിന്‍ ഗതാഗത മന്ത്രാലയം റെന്‍ഫെയുടെ മാനേജര്‍മാരിലൊരാളെയും സ്പാനിഷ് റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ ആദിഫിന്റെ ട്രാക്ക് ടെക്‌നോളജി മേധാവിയെയും പിരിച്ചുവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →