വീട്ടിലെത്തി രാജസ്ഥാൻ പൊലീസ് മർദിച്ചതിനെ തുടർന്ന് വയറ്റിലെ കുഞ്ഞ് മരിച്ചതായി ഒളിവിലുള്ള പ്രതിയുടെ ഭാര്യയുടെ വെളിപ്പെടുത്തൽ

ജയ്പൂർ: പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. ഒളിവിൽ കഴിയുന്ന പ്രതി ശ്രീകാന്തിന്റെ ഭാര്യയാണ് രാജസ്ഥാൻ പൊലീസിനെതിരെ ഗുരുതര പരാതി ഉന്നയിച്ചുത്. കഴിഞ്ഞ രാത്രി വീട്ടിലെത്തിയ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി എല്ലാവരെയും മർദിച്ചു. ഗർഭിണിയായ തന്നെയും മർദ്ദിച്ചെന്നും ഗർഭസ്ഥ ശിശു മരിച്ചെന്നും യുവതി പരാതിപ്പെട്ടു.എന്നാൽ ആരോപണം രാജസ്ഥാൻ പൊലീസ് നിഷേധിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ പരാതിയെ കൂുറിച്ച് അഡീഷണൽ എസ്പി അന്വേഷിക്കുമെന്ന് ഹരിയാന പൊലീസ് അറിയിച്ചു.

മ‌ർദനത്തിൽ അവശരായ ജുനൈദിനെയും നാസിറിനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പൊലീസ് തിരിച്ചയച്ചെന്ന് അറസ്റ്റിലായ പ്രതി മൊഴി നൽകി. കേസിൽ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത ബജ്റംഗ്ദൾ പ്രവർത്തകനായ റിങ്കു സൈനിയുടേതാണ് നിർണായക വെളിപ്പെടുത്തൽ. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെയും വഴിയിൽ തടഞ്ഞ് പത്തംഗ സംഘം മർദിച്ചു, അവശരായപ്പോൾ സമീപത്തെ ഫിറോസ്പൂർ ജിർക്ക പൊലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോയി പശുക്കളെ കടത്തവേ പിടികൂടിയതാണെന്ന് അറിയിച്ചു, എന്നാൽ യുവാക്കളുടെ അവസ്ഥ കണ്ട പൊലീസ് കസ്റ്റഡിയിലെടുക്കാൻ സമ്മതിച്ചില്ല, തിരിച്ചയച്ചെന്നാണ് റിങ്കു സൈനിയുടെ മൊഴി.

പിറ്റേന്നാണ് ഇരുവരെയും വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൊഴി പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാജസ്ഥാൻ പൊലീസ് അറിയിച്ചു. അതിനിടെ പ്രധാന പ്രതിയായ മോനു മനേസറിന് തോക്കുപയോഗിക്കാൻ ഹരിയാന പൊലീസ് നൽകിയ ലൈസൻസ് റദ്ദാക്കാൻ അധികൃതർ നടപടി തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →