ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ശശി തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകൾക്കിടെ തരൂരിന് പ്ലീനറി സമ്മേളനത്തിൽ ചുമതല നൽകി. പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവിൽ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിൻറെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ വർക്കിംഗ് കമ്മിറ്റി പ്രവേശത്തിൻറെ കാര്യത്തിൽ ഹൈക്കമാൻഡ് ഇനിയും അന്തിമ നിലപാടിൽ എത്തിയിട്ടില്ലെന്നാണ് സൂചന.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരവും വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ട സംസ്ഥാനത്തെ പര്യടനവും തരൂരിനെ നേതൃത്വത്തിൻറെ കണ്ണിലെ കരടാക്കിയിരുന്നു. രമേശ് ചെന്നിത്തലയും ഈ സമിതിയിൽ അംഗമാണ്. പ്ലീനറി സമ്മേളനത്തിലൂടെ പാർട്ടി ഉടച്ച് വാർക്കപ്പെടുമ്പോൾ തരൂർ എങ്ങനെ പരിഗണിക്കപ്പടുമെന്നത് പ്രധാനമാണ്. തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന് കേരളത്തിൽ നിന്നുള്ള ചില എംപിമാർ നേതൃത്വത്തോടാവശ്യപ്പെട്ടിട്ടുണ്ട്.
നാമനിർദ്ദേശം ചെയ്യപ്പെട്ടില്ലെങ്കിൽ തരൂർ പിന്മാറാനാണ് സാധ്യത. അങ്ങനെയെങ്കിൽ നിർണ്ണാകമായ നീക്കങ്ങളിലേക്ക് തരൂർ കടന്നേക്കും. തരൂർ പുറത്ത് വന്നാൽ സ്വീകരിക്കാൻ തൃണമൂൽ കോൺഗ്രസടക്കമുള്ള ചില പാർട്ടികൾ തയ്യാറുമാണ്. തരൂരിനെ പരിഗണിക്കണമെന്ന ആവശ്യം നേതൃത്വത്തിൻറെ മുൻപിലുണ്ടെങ്കിലും ഹൈക്കമാൻഡ് ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം. ഒഴിവാക്കിയാലുണ്ടാകാവുന്ന തിരിച്ചടികളെ കുറിച്ച് നേതൃത്വത്തിനും ബോധ്യമുണ്ട്. അതേസമയം പ്ലീനറി സമ്മേളനത്തിൽ സഹകരിപ്പിക്കാനുള്ള തീരുമാനം അനുകൂല നീക്കമായാണ് തരൂർ ക്യാമ്പ് വിലയിരുത്തുന്നത്.

