പണം വാങ്ങി ഹെൽത്ത് കാർഡ് നൽകൽ : തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 2 ഡോക്ടർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സർട്ടിഫിക്കറ്റ് നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിൽ ഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. ഡോക്ടർമാർ നടപടി ക്രമങ്ങൾ പാലിക്കുന്നു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണമെന്നും അപേക്ഷകനെ ‍ഡോക്ടർ നേരിട്ട് പരിശോധിക്കണമെന്നും സർക്കുലറിൽ പറയുന്നു. പണം കൊടുത്താൽ പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് നൽകുന്നത് സംബന്ധിച്ച മാദ്ധ്യമ റിപ്പോർട്ടുകളെ തുടർന്നാണ് സർക്കാർ തിരുത്തൽ നടപടികൾ തുടങ്ങിയത്.

രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങൾ എന്നിവയുടെ പരിശോധന നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന വേണം. ക്ഷയരോഗ ലക്ഷണമുണ്ടെങ്കിൽ കഫ പരിശോധന വേണം. പരിശോധനാ ഫലങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സർട്ടിഫിക്കറ്റ് നൽകാവൂ. വിരശല്യത്തിനെതിരെയുള്ള വാക്സിൻ നൽകണം. ടൈഫോയ്ഡി നെതിരെയുള്ള വാക്സിൻ പൂർത്തീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടുമെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒ 300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുകയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരാണിവർ. സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറർക്ക് നിർദേശം നൽകിയിരുന്നു.ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെൻഡ് ചെയ്തത്.

Share
അഭിപ്രായം എഴുതാം