ദിഗ്‌വിജയ് സിങ്ങിനെ തള്ളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ടു സംശയങ്ങള്‍ ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനെ തള്ളി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിങ് പറഞ്ഞതു ശുദ്ധ മണ്ടത്തരമാണെന്നും കോണ്‍ഗ്രസ് നിലപാട് അതല്ലെന്നും രാഹുല്‍ വ്യക്തമാക്കി. 40 സുരക്ഷാ സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് സിങ് കഴിഞ്ഞ ദിവസം വിവാദപരാമര്‍ശം നടത്തിയത്. പാകിസ്താനെതിരേ നടത്തിയെന്നു പറയുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഒരു തെളിവും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെന്ന് ഭാരത് ജോഡോ യാത്രയില്‍ ദിഗ്‌വിജയ് സിങ് വിമര്‍ശിച്ചു.

എന്നാല്‍, ദിഗ്‌വിജയ് സിങ്ങിന്റെ നിലപാടിനും മേലാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് ഇന്നലെ രാഹുല്‍ വാര്‍ത്താമാധ്യമങ്ങളോടു പ്രതികരിച്ചു. കോണ്‍ഗ്രസ് ഒരുകാലത്തും സൈന്യത്തെ ചോദ്യംചെയ്തിട്ടില്ല. സൈന്യം അവരുടെ ജോലി നന്നായി ചെയ്യുണ്ട്. അതിന്റെ തെളിവ് പുറത്തുവിടേണ്ട ബാധ്യത അവര്‍ക്കില്ലെന്നും രാഹുല്‍ തിരുത്തി.

ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പോലെയല്ല കോണ്‍ഗ്രസ്. പല കാര്യങ്ങളിലും ആശയവിനിമയങ്ങള്‍ നടത്താറുണ്ട്. അതിനിടയില്‍ മണ്ടത്തരം എഴുന്നളളിക്കുന്നവരുണ്ടാകാം. ഈ കേസില്‍ ദിഗ്‌വിജയ് നടത്തിയതും അതുപോലെ ഒന്നാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പുല്‍വാമയില്‍ പൊലിഞ്ഞത് 40 ജവാന്മാരുടെ ജീവനാണ്. എന്നിട്ടും നാളിതുവരെ പാര്‍ലമെന്റിലോ പുറത്തോ സര്‍ക്കാര്‍ ഇതിന്റെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ദിഗ്‌വിജയ്‌യുടെ പരാമര്‍ശം. 300 കിലോ ആര്‍.ഡി.എക്‌സ് ഭീകരരുടെ െകെയില്‍ എത്തിയത് എങ്ങനെയാണെന്നും പിന്നീട് ദിഗ്‌വിജയ് വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →