ബിബിസി ഡോക്യുമെന്ററി: സംസ്ഥാന വ്യാപക പ്രദർശനത്തിന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും

തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രർശിപ്പിക്കുമെന്ന് അറിയിച്ചു. തലസ്ഥാനത്ത് 24/01/23 ചൊവ്വാഴ്ച ബിബിസി ഡോക്യുമെന്ററി പ്രർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലാകും പ്രദർശനം നടത്തുക. കേരളത്തിലങ്ങോളമിങ്ങോളമായി വിവിധയിടങ്ങളിൽ ഡോക്യൂമെന്ററി പ്രദർശിപ്പിക്കുമെന്നാണ് എസ് എഫ് ഐയുടേയും പ്രഖ്യാപനം. വൈകിട്ട് 6.30 മണിക്ക് കാലടി സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 24/01/23 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 2023 ജനുവരി 27 ന് ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു.

എന്നാൽ അതേ സമയം, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ ബിബിസി ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിച്ച സംഭവത്തിൽ എബിവിപി പൊലീസിൽ പരാതി നൽകി. 23/01/23 തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിച്ചത്. ഇന്ത്യയിലെ ഒരു കാമ്പസിൽ ആദ്യമായാണ് ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലായിരുന്നു. നേരത്തെ ജെഎൻയുവിലെ വിദ്യാർഥികൾ ഡോക്യുമെന്ററി കാണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന് അനുമതി നൽകില്ലെന്ന് സർവകലാശാല ഉത്തരവിടുകയായിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്നും കാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്നും നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമായിരുന്നു സർവകലാശാല രജിസ്ട്രാറുടെ ഉത്തരവ്. എന്നാലുത്തരവിനെ മറികടന്ന് പ്രദർശനം നടത്തുമെന്നാണ് വിദ്യാർത്ഥി യൂണിയൻ പ്രഖ്യാപനം.

വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി 24/01/23 ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. 2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീം വിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →