പൊന്നോമന മൃഗങ്ങൾക്കുള്ള ചികിത്സക്കായി കർഷകർ ഇനി മൃഗാശുപത്രി കയറിയിറങ്ങേണ്ട. മൃഗചികിത്സാ സംവിധാനങ്ങൾ വീട്ടു പടിക്കലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പാറശാല ബ്ലോക്ക് പഞ്ചായത്ത്, മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ പദ്ധതി ഫ്ളാഗ് ഓഫ് ചെയ്തു.
വളർത്തുമൃഗങ്ങൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യങ്ങളിൽ വീടുകളിൽ സേവനം എത്തിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. മൃഗാശുപത്രികളിൽ നിന്നുള്ള സൗജന്യ സേവനത്തിന് പുറമേയാണിത്. ആശുപത്രിയിൽ നേരിട്ടെത്താൻ സാധിക്കാത്ത സന്ദർഭങ്ങളിൽ രാത്രി എട്ടു മണി വരെ ‘1962’ ടോൾ ഫ്രീ നമ്പറിലൂടെ നിശ്ചിതഫീസ് നൽകി ചികിത്സ ലഭ്യമാക്കാം. കന്നുകാലികൾക്ക് 450 രൂപയും നായ, പൂച്ച തുടങ്ങിയ ഓമന മൃഗങ്ങൾക്ക് 950 രൂപയുമാണ് നൽകേണ്ടത്. തുടക്കത്തിൽ ഉച്ചയ്ക്ക് ഒന്നു മുതൽ എട്ടുവരെയാണ് സേവനം.
ഓരോ വാഹനത്തിലും വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നിങ്ങനെ മൂന്നുപേരാണുള്ളത്. ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ, മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിലാണ് മൊബൈൽ യൂണിറ്റുകൾ ആരംഭിച്ചിരിക്കുന്നത്.
വീട്ടുപടിക്കൽ മൃഗചികിത്സ-പരിപാലന സംവിധാനങ്ങൾ എത്തിക്കുക എന്ന ദീർഘനാളത്തെ സ്വപ്നമാണ് പാറശാല വെറ്ററിനറി പൊളിക്ലിനിക്കും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് യാഥാർത്ഥ്യമാക്കിയത്. തുടക്കത്തിൽ സേവനത്തിനായി നിശ്ചിത തുക നൽകണമെങ്കിലും കാലക്രമേണ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുതന്നെ തുക തിരികെ ലഭ്യമാക്കുന്ന രീതിയിലേക്ക് പദ്ധതി മാറ്റി, സൗജന്യസേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

