കൊടും ശൈത്യത്തില്‍ വിറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കൊടും ശൈത്യത്തില്‍ വിറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. കനത്ത മൂടല്‍മഞ്ഞ് റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. നൂറിലധികം ആഭ്യന്തര വിമാനങ്ങള്‍ വൈകി. പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും യുപിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും ഉണ്ട്.കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് പ്രകാരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം രണ്ട് ദിവസം കൂടി തുടരും. കനത്ത മൂടല്‍ മഞ്ഞ് കാരണം പഞ്ചാബിലെ ഭട്ടിന്‍ഡ, യുപിയിലെ ആഗ്ര എന്നിവിടങ്ങളില്‍ കാഴ്ചാപരിധി പൂജ്യം മീറ്ററായി കുറഞ്ഞു. ഡല്‍ഹിയില്‍ 25 മീറ്റര്‍ ആണ് കാഴ്ചാപരിധി. അക്ഷര്‍ധാം, സെന്‍ട്രല്‍ ഡല്‍ഹി തുടങ്ങിയ പല പ്രദേശങ്ങളും അതിരാവിലെ കനത്ത മൂടല്‍മഞ്ഞില്‍ പൊതിഞ്ഞതായി കാണപ്പെട്ടു. പാലം, സഫ്ദര്‍ജംഗ് എന്നിവിടങ്ങളിലെ കാലാവസ്ഥാ സ്റ്റേഷനുകളില്‍ രാവിലെ 5.30 ന് യഥാക്രമം 6.0, 6.6 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 118 വിമാനസര്‍വീസുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇറങ്ങേണ്ട 32 സര്‍വീസുകളും വൈകിയാണ് ലാന്‍ഡ് ചെയ്തത്. ഒപ്പം ഡല്‍ഹിയില്‍ ഇറങ്ങേണ്ട 3 വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.ഉത്തര റെയില്‍വേയിലെ നിരവധി ട്രെയിന്‍ സര്‍വീസുകളിലും സമയ മാറ്റം വരുത്തിട്ടുണ്ട്. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ 29 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.ഡല്‍ഹി, യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ഗവണ്‍മെന്റെ് അവധി പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തണുപ്പ് കാരണം, ഭവനരഹിതരായ ആളുകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →