ഭുവനേശ്വര്‍: ഒഡീഷയില്‍ റഷ്യന്‍ പൗരനെ കപ്പലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ജഗത്സിംഗ്പുര്‍ ജില്ലയിലെ പാരാദീപ് തുറമുഖത്ത്ത്തു നങ്കൂരമിട്ട എ.ബി. അല്‍ദ്നാ കപ്പലിന്റെ ചീഫ് എന്‍ജിനീയര്‍ മിലിയാകോവ് സെര്‍ജിയാണ് (51) മരിച്ചത്.മുംബൈയില്‍ നിന്നു ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ പാരാദീപില്‍ നങ്കൂരമിട്ടത്. സെര്‍ജിയുടെ മരണകാരണം ഹൃദയാഘാതമാണെന്നു സംശയിക്കുന്നതായും കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും ഒഡീഷ പോലീസ് വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കിടെ ഒഡീഷയില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്ന മൂന്നാമത്തെ റഷ്യന്‍ പൗരനാണ് സെര്‍ജി. ഡിസംബര്‍ അവസാനം ഒഡീഷയിലെ റായഗഡയിലുള്ള ഒരു ഹോട്ടലില്‍ റഷ്യന്‍ എം.പി. പവേല്‍ ആന്റോവിനെയും സുഹൃത്ത് വ്ളാദിമിര്‍ ബിഡെനോവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ബിഡെനോവിന്റെ മൃതദേഹം കഴിഞ്ഞ 22-നാണ് ഹോട്ടല്‍ മുറിയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
യുക്രൈന് യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വിമര്‍ശകനായ ആന്റോവ് കഴിഞ്ഞ 24-നു ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് മരിക്കുകയായിരുന്നു. ആന്റോവിന്റെയും സുഹൃത്തിന്റെയും മരണത്തില്‍ സംശയകരമായൊന്നും കണ്ടെത്താനായില്ലെന്നാണ് ഒഡീഷ പോലീസിന്റെ നിലപാട്. ഇരുവരുടെയും മൃതദേഹങ്ങള്‍ കുടുംബാംഗങ്ങളുടെയും റഷ്യന്‍ എംബസിയുടെയും സമ്മതത്തോടെ സംസ്കരിച്ചു.
അതേസമയം, ആന്റോവിന്റെ ദുരൂഹമരണം സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന് പോലീസിനോടു റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശപ്രവര്‍ത്തകന്‍ രബീന്ദ്ര മിശ്രയുടെ പരാതിലാണു നടപടി. യുക്രൈന് യുദ്ധവിരുദ്ധനായ മറ്റൊരു റഷ്യന്‍ പൗരന് ആന്‍ഡ്രൂ ാഗൊലേവിനെ കഴിഞ്ഞ വെള്ളിയാഴ്ച ഭുവനേശ്വറില്‍ നിന്നു കാണാതായിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ പിറ്റേന്നു റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു മാര്‍ക്കറ്റില്‍ കണ്ടെത്തി.

