വൈപ്പിനിൽ തീരദേശ ഹൈവേക്ക് ഭൂമി ഏറ്റെടുക്കാൻ 238.67 കോടി

നിർദിഷ്‌ട തീരദേശ ഹൈവേക്ക് വൈപ്പിനിൽ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി 238,66,71,140 രൂപയുടെ സാമ്പത്തിക അനുമതി നൽകിയതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. സ്ഥലമെടുപ്പിനും നഷ്‌ടപരിഹാരത്തിനും വിനിയോഗിക്കേണ്ട തുകയ്ക്കാണ് അംഗീകാരമായത്. ഏറ്റവും മികച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന വൈപ്പിനിൽ പുതുവൈപ്പ് മുതൽ മുനമ്പം വരെ 27 കിലോമീറ്ററാണ് ഹൈവേയുടെ ദൈർഘ്യം. ഒരു വശത്തു മാത്രം സൈക്കിൾ ട്രാക്ക് ഉള്ള ഭാഗത്ത് 14 മീറ്ററും ഇരുവശത്തും സൈക്കിൾ ട്രാക്ക് ഉള്ളയിടത്ത് 16.5 മീറ്ററുമാണ് ഹൈവേയുടെ വീതി.

ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ, ബസ്‌ബേ, ട്രാക്ക് ലേ ബൈ എന്നിവയും ഹൈവേ പദ്ധതിയിൽ ഉൾപ്പെടുന്നു. 40 കിലോമീറ്റർ വേഗതയാണ് ഹൈവേയ്ക്ക് നിശ്ചയിച്ചിട്ടുള്ളത്. അതിനനുസരിച്ച് തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം അതിർത്തി കല്ലുകൾ ഉടൻ സ്ഥാപിക്കുമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻപറഞ്ഞു. 

നേരത്തെ എംഎൽഎയ്‌ക്കൊപ്പം കേരള റോഡ് ഫണ്ട് ബോർഡ് സംഘം നിശ്ചിത പ്രദേശങ്ങൾ സന്ദർശിച്ച് അലൈൻമെന്റ് സംബന്ധിച്ച സംശയങ്ങളിൽ വ്യക്തത വരുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →