പൊന്നാനി : ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ അപേക്ഷയ്ക്കു മറുപടിലഭിച്ചു എന്നത് വാർത്തയാകുന്നു. അപേക്ഷകൻ മരിച്ച് 3 വർഷത്തിന് ശേഷമാണ് മറുപടി. നിശ്ചിത ഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഉടൻ നൽകണമെന്നും അല്ലാത്തപക്ഷം അപേക്ഷ അംഗീകരിക്കാനാകില്ലെന്നുമാണ് കത്തിൽ പറയുന്നത്.
പൊന്നാനി ചെറുവായ്ക്കര സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിലാണ് വിചിത്ര നടപടി. അപേക്ഷയ്ക്കൊപ്പം നൽകേണ്ട ചില രേഖകൾ ഈ മാസം 4ന് മുൻപായി നൽകണമെന്നു കാണിച്ച് ഈഴുവത്തിരുത്തി വില്ലേജ് ഓഫിസിൽ നിന്നാണ് കത്ത് വന്നത്.
അർബുദ രോഗിയായിരുന്ന നാരായണൻ ചികിത്സാ സഹായത്തിനായി നേരിട്ട് നൽകിയ അപേക്ഷയ്ക്ക് ജീവിച്ചിരുന്നകാലത്ത് പ്രതികരണം ഉണ്ടായില്ല. 2019ൽ അദ്ദേഹം മരിച്ചു. കുടുംബം അപേക്ഷയുടെ കാര്യം തന്നെ മറന്നിരിക്കുമ്പോഴാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് വില്ലേജ് ഓഫിസിൽ നിന്നുള്ള കത്ത് വരുന്നത്. നാരായണൻ താമസിച്ചിരുന്ന വീട്ടിൽനിന്ന് 2 കിലോ മീറ്റർ അകലെയാണ് വില്ലേജ് ഓഫിസ്.

