ടെല്‍ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. ഇത് ഒൻപതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാമന്ത്രിയാകുന്നത്. രാജ്യത്ത് എറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോർഡും നെതന്യാഹുവിന് സ്വന്തം. 120 അംഗങ്ങളുളള ഇസ്രായേൽ പാർലമെന്റായ നെസറ്റിലെ 63 അംഗങ്ങൾ നെതന്യാഹുവിനെ പിന്തുണച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സഖ്യത്തിന്റെ നേതാവായാണ് ബെഞ്ചമിൻ നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
നേരത്തെ പ്രസിഡന്റിന്റെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണത്തിന് ശേഷം പ്രതികരിച്ച 73-കാരനായ ബെഞ്ചമിൻ നെതന്യാഹു എല്ലാ ഇസ്രായേലികളെയും സേവിക്കുമെന്ന് വാഗ്ദാനം ചെയ്തു, “ഞങ്ങൾക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരെയും സേവിക്കും – ഇത് എന്റെ ഉത്തരവാദിത്തമാണ്” നെതന്യാഹു പറഞ്ഞിരുന്നു. നാല് വർഷത്തിനുള്ളിൽ അഞ്ച് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇത് അഭൂതപൂർവമായ രാഷ്ട്രീയ സംഘർഷത്തിലേക്ക് ഇസ്രായേലിനെ നയിച്ചിരുന്നു.
എന്നാല്‍2022 നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും, സഖ്യകക്ഷികളായ അൾട്രാ ഓർത്തഡോക്‌സ്, അൾട്രാനാഷണലിസ്റ്റ് എന്നീ സഖ്യകക്ഷികളും ഒന്നാമതെത്തി. തുടർച്ചയായ 12 വർഷത്തെ അധികാരത്തിന് ശേഷം കഴിഞ്ഞ വർഷമാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത്. എന്നാല്‍ 2022 നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളുള്ള പാർലമെന്റിൽ നെതന്യാഹു നയിക്കുന്ന വലത് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. കോടതിയിൽ അഴിമതിയാരോപണങ്ങൾ നേരിടുന്ന നെതന്യാഹു 28 ദിവസം എടുത്താണ് തീവ്ര വലതുപക്ഷ സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

