തിരുവനന്തപുരം: ഓണപ്പതിപ്പ്, ക്രിസ്മസ് പതിപ്പ്, ന്യൂ ഇയർ പതിപ്പ് എന്നതു പോലെ വ്യത്യസ്ത ഭൂപടങ്ങൾ പുറത്തുവിട്ട് ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണമെന്ന് അലക്സ് ഒഴുകയിൽ കിഫ ചെയർമാൻ. ബഫർസോണിലെ സർവേ നമ്പരുകൾ ഉൾപ്പെടുത്തി മൂന്നാമത് പ്രസിദ്ധീകരിച്ച ഭൂപടത്തിലും തെറ്റുനിറഞ്ഞതിനു പിന്നാലെ പരാതി അറിയിക്കാൻ പുതുതായി നൽകിയ ഇ മെയിലും പ്രവർത്തന രഹിതമാണ്.. esz.forest@kerala.gov.in എന്ന ഇ മെയിൽ ഐഡിയിൽ 2023 ജനുവരി 7നകം പരാതികൾ അറിയിക്കാനാണു സർക്കാർ നിർദ്ദേശം. എന്നാൽ അങ്ങനെ ഒരു മെയിൽ ഐഡി നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്..
ആദ്യം പുറത്തുവിട്ട ഒരു കിലോമീറ്റർ ഉപഗ്രഹ ചിത്രത്തിലും രണ്ടാമത് പ്രസിദ്ധീകരിച്ച പൂജ്യം കിലോമീറ്റർ ഭൂപടത്തിലും eszexpertcommittee@gmail.com എന്ന ഇ മെയിൽ ഐഡി ആയിരുന്നു പരാതി അയയ്ക്കാൻ നൽകിയിരുന്നത്. ആ മെയിലിൽ ആയിരക്കണക്കിന് പരാതികളും ലഭിച്ചു. എന്നാൽ മൂന്നാമത്തെ ഭൂപടം പുറത്തുവിട്ടപ്പോൾ എക്സ്പെർട്ട് കമ്മിറ്റിയുടെ വിലാസത്തിന് പകരം വനംവകുപ്പിന്റെ ഈമെയിൽ ഐഡി നൽകുകയായിരുന്നു.
മൂന്നാമത്തെ ഭൂപടത്തിലും ഒട്ടേറെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. പല ജില്ലകളിലും സർവേ നമ്പരുകൾ ബഫർ സോണിന് അകത്തും പുറത്തും രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഭൂപടത്തിൽ രണ്ടായിരത്തിൽ നിലവിൽ വന്ന മാങ്കുളം പഞ്ചായത്ത് കാണാനില്ല. കുട്ടമ്പുഴ പഞ്ചായത്തിന്റെ അതിർത്തിയായി കൊടുത്തിരിക്കുന്നത് ഇടമലക്കുടി പഞ്ചായത്താണ്. 2000ത്തിനു മുമ്പുള്ള വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയതിനാലാണ് ഭൂപടം അബദ്ധമായി മാറിയതെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ(കിഫ ) ഭാരവാഹികൾ പറയുന്നു.

