ആലപ്പുഴ: സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച ഏരിയ കമ്മിറ്റിയംഗം. പാർട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയ അംഗത്തെ ഉടൻ പുറത്താക്കണമെന്ന് സിപിഎം സൗത്ത് ഏരിയ കമ്മിറ്റിആവശ്യപ്പെട്ടു. അംഗങ്ങൾ ഒന്നാകെ നടപടി ആവശ്യപ്പെട്ടതോടെ ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വേഗം വാങ്ങി നടപടിയെടുക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
സംഭവം ചർച്ച ചെയ്യാൻ ജില്ലാ സെക്രട്ടറി ആർ.നാസർ പങ്കെടുത്ത അടിയന്തര യോഗം 27/12/2022 വൈകിട്ടാണ് ചേർന്നത്. വനിതാ പ്രവർത്തകരുടെ ഉൾപ്പെടെ ദൃശ്യങ്ങളാണ് പ്രവർത്തകർ തന്നെ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണിൽനിന്നു കണ്ടെത്തിയത്. സമാനമായ പരാതികൾ ഇയാൾക്കെതിരെ നേരത്തെയും ഉയർന്നിട്ടുണ്ടെങ്കിലും നേതൃത്വത്തിൽ ചിലർ നടപടിയിൽനിന്നു രക്ഷിക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.
ജില്ലാ നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ സ്ത്രീകളിൽ ഒരാൾ രണ്ടാഴ്ച മുൻപ് നേരിട്ടു സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. അവിടെനിന്ന് വിവരങ്ങൾ അന്വേഷിച്ചതോടെ 2022 ഡിസംബർ 24. ശനിയാഴ്ച ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.മഹീന്ദ്രനും ജി.രാജമ്മയുമാണ് അന്വേഷണ കമ്മിഷൻ.
പരാതി വ്യാപകമായതോടെ പ്രവർത്തകർ ബലമായി ഫോൺ പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ വിഡിയോ കണ്ടെത്തിയതെന്നാണു സൂചന. സ്ത്രീകളുമായുള്ള വിഡിയോ കോളുകൾ റിക്കോർഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണിൽ കണ്ടെത്തിയെന്ന് പറയുന്നു

