പാര്‍ട്ടി വേദികളില്‍ പി.ജെയ്ക്ക് മറുപടി നല്‍കാനൊരുങ്ങി ഇ.പി.

കണ്ണൂര്‍ : മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി വേദികളില്‍ മറുപടി നല്‍കാനൊരുങ്ങി മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സ്ഥാനമൊഴിയാതെ തന്നെ പാര്‍ട്ടിക്കുള്ളില്‍ മറുപടിയുമായി പ്രതിരോധം തീര്‍ക്കാനാണ് ഇ.പി. ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ പി. ജയരാജനെതിരേ ക്വട്ടേഷന്‍ മാഫിയാ ബന്ധം പാര്‍ട്ടിക്കു മുന്നിലെത്തിച്ച ഇ.പി. വരും ദിവസങ്ങളില്‍ മറ്റു നേതാക്കള്‍ക്കെതിരേയും രംഗത്തുവരാന്‍ സാധ്യതയുണ്ട്. മകന്‍ റിസോര്‍ട്ടില്‍ പങ്കാളിയായതാണ് ഇ.പി.ക്കെതിരേ ആരോപണമുയരാന്‍ ഇടയാക്കിയത്.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ ബംഗളുരു ഐ.ടി. കമ്പനി ബന്ധമടക്കം പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിക്കൂടെന്നില്ല. സി.പി.എം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ഇ.പി. ജയരാജന്റെ അനധികൃത സ്വത്തു സമ്പാദന വിഷയം ഉന്നയിച്ചപ്പോള്‍ പരാതി എഴുതി നല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ മറുപടി. നിലവിലെ സാഹചര്യത്തില്‍ പി.ജയരാജന്‍ പരാതിയുമായി മുന്നോട്ട് തന്നെ പോകുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ആ സാഹചര്യത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.പി. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ സന്നദ്ധത ഇ.പി ബന്ധപ്പെട്ടവരെ ആദ്യം അറിയിച്ചത്. പിന്നീടാണ്
സാമ്പത്തികാരോപണത്തില്‍ പാര്‍ട്ടി വേദികളില്‍ മറുപടി നല്‍കാനുള്ള തീരുമാനത്തിലേക്ക് നീങ്ങിയത്.

30/12/2022 വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം വീണ്ടും ചര്‍ച്ചക്ക് വരും. അതിന് മുമ്പ് പി ജയരാജനെതിരെ ക്വട്ടേഷന്‍ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളുയര്‍ത്തിക്കൊണ്ടുവരാനുളള ശ്രമങ്ങള്‍ ഇ.പി. അനുകൂലികള്‍ ശക്തമാക്കി. പൊടുന്നനെ ഇയര്‍ന്ന വിവാദങ്ങളില്‍ ഇ.പി ജയരാജന്‍ കടുത്ത അതൃപ്തന്‍ ആണ്. നേരത്തെ റിസോര്‍ട്ടിന്റ നിര്‍മ്മാണ വേളയില്‍ ഉയര്‍ന്ന ആരോപണം തന്നെ ലക്ഷ്യമാക്കി തെറ്റ് തിരുത്തല്‍ രേഖയുടെ ഭാഗമായി വീണ്ടും ഉന്നയിക്കുന്നതില്‍ ആണ് അമര്‍ഷം.നേരത്തേ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും പി. ജയരാജന്‍ ആരോപണമുന്നയിച്ചിരുന്നു. പി.ജയരാജനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനാണ് ഇ.പി.ജയരാജനെ അനുകൂലിക്കുന്നവരുടെ ശ്രമം. പി.ജയരാജനെതിരെ നിരവധി പരാതികള്‍ പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. നിലവില്‍ പാര്‍ട്ടിയോട് പിണങ്ങി നില്‍ക്കുകയാണ് ഇ.പി. ജയരാജന്‍. ഒകേ്ടാബര്‍ ആറിനാണ് ഇ.പി അവധിയില്‍ പ്രവേശിക്കുന്നത്. ചികില്‍സയ്‌ക്കെന്ന പേരില്‍ അവധിയെടുത്ത ജയരാജന്‍ അവധി നീട്ടി. ഇതിനിടയില്‍ ഒരു സംസ്ഥാന കമ്മിറ്റിയോഗത്തിലും എല്‍.ഡി.എഫ് യോഗത്തിലും പങ്കെടുത്തു. പ്രധാന പരിപാടികളില്‍നിന്ന് വിട്ടുനിന്നു. കണ്‍വീനര്‍ പ്രവര്‍ത്തനത്തില്‍നിന്നു വിട്ടു നില്‍ക്കുന്നതിനാല്‍ എല്‍.ഡി.എഫ് യോഗം വിളിച്ചു ചേര്‍ക്കാനോ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ കഴിയാത്ത സ്ഥിതിയാണ്. ഇ.പി.ജയരാജന്റെ ഈ നീക്കത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കടുത്ത നീരസമുണ്ട്. . താന്‍ സെക്രട്ടറിയായശേഷമാണ് ഇ.പിയുടെ നിസ്സഹകരണമെന്നതാണ് നീരസത്തിന് കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →