ഉദയനിധി സ്റ്റാലിന്‍ അധികാരമേറ്റു: കായിക, യുവജനക്ഷേമ വകുപ്പുകള്‍ ഉദയനിധിക്ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കായിക-യുജവനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക്. ഇതോടെ കലൈജ്ഞര്‍ കുടുംബത്തിലെ മൂന്നാം തലമുറയും തമിഴ്നാട് മന്ത്രിസഭയിലേക്ക് എത്തുകയാണ്. സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉദയനിധിക്കുറപ്പിക്കാം. കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്.

ഡിഎംകെ തരംഗം ആഞ്ഞടിച്ച തമിഴകത്ത് പാര്‍ട്ടിയുടെ താരപ്രചാരകനായിരുന്നു ഉദയനിധി. ഉപമുഖ്യമന്ത്രിയായേക്കും എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും ഉദയനിധിയില്ലാതെയുള്ള സ്റ്റാലിന്‍ മന്ത്രിസഭ പ്രവര്‍ത്തകരെ അതിശയിപ്പിച്ചു. കുടുംബാധിപത്യം എന്ന അണ്ണാംഡിഎംകെ ആരോപണങ്ങള്‍ക്കിടെയാണ് ഉദയനിധി സ്റ്റാലിന്റെ മന്ത്രിസഭാ പ്രവേശനം. ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന വി മെയ്യനാഥന്‍, പെരിയസ്വാമി, കെ രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് മറ്റ് വകുപ്പുകള്‍ നല്‍കാനാണ് ധാരണ.

2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ ചിത്രം. പിന്നീട് 2012 ൽ ഒരു കൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് നടനാകുന്നത്. തുടർന്ന് നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2021ലാണ് ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. മുത്തച്ഛൻ കരുണാനിധിയുടെ മണ്ഡലമായ ചേപ്പക്-തിരുവള്ളികേനിയിലെ എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →