ആശുപത്രിയുടെ അക്കൗണ്ടില്‍ നിന്ന് 10.83 ലക്ഷം തട്ടിയെടുത്തതായി പരാതി

ബത്തേരി: ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 10.83 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അസംപ്ഷന്‍ ആശുപത്രിയുടെ പേരില്‍ കാത്തലിക് സിറിയന്‍ ബാങ്കിലുള്ള രണ്ട് അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു അക്കൗണ്ടില്‍ നിന്ന് ഒരു പ്രാവശ്യം അഞ്ചു ലക്ഷവും പിന്നീട് 1,83,000 രൂപയും രണ്ടാമത്ത അക്കൗണ്ടില്‍ നിന്ന് നാലു ലക്ഷം രൂപയുമാണു തട്ടിയത്.

ആശുപത്രിയില്‍ സേവനം ചെയ്തിരുന്ന സിസ്റ്റര്‍ വിജിലയുടെ ഫോണ്‍ നമ്പറിലൂടെയാണ് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നത്. ഇവര്‍ സ്ഥലംമാറി പോയശേഷം സിസ്റ്റര്‍ എമിലിയാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. എറണാകുളത്തുനിന്ന് ബി.എസ്.എന്‍.എല്ലിന്റെ ഡ്യൂപ്ലിക്കറ്റ് സിം കാര്‍ഡ് എടുത്താണ് തട്ടിപ്പ് നടത്തിയത്. സിം കാര്‍ഡ് എടുക്കുന്നതിനു വ്യാജ ആധാര്‍ കാര്‍ഡും ഉണ്ടാക്കി. സിസ്റ്റര്‍ വിജിലയുടെ ഫോട്ടോയ്ക്കു പകരം മറ്റൊരു സിസ്റ്ററുടെ ഫോട്ടോയും വ്യാജ ഒപ്പും ഇട്ടാണ് തട്ടിപ്പുകാര്‍ സിം കാര്‍ഡ് കരസ്ഥമാക്കിയത്.

ബാങ്കില്‍ നിന്ന് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം നഷ്ടമായത് ആശുപത്രി അധികൃതര്‍ അറിയുന്നത്. കൊല്‍ക്കത്തയിലെ യൂനിയന്‍ ബാങ്ക് ശാഖയില്‍ എം.ടി. ഷാരൂഖ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ മനസിലായത്. ഈ അക്കൗണ്ടില്‍നിന്നു പല അക്കൗണ്ടുകളിലേക്കു പണം മാറി. ആശുപത്രി അധികൃതര്‍ ബത്തേരി പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →