ന്യൂഡൽഹി: ലോകത്തെ മുന്‍നിര ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധനാവശ്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക നഗരങ്ങളും അടച്ച് പൂട്ടല്‍ നേരിട്ടതോടെയാണ് ചൈനയിലെ ഇന്ധന ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായത്. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ത്യയിലും അസംസ്‌കൃത എണ്ണയുടെ വില 2022 നവംബറിൽ ബാരലിന് 88.6 ഡോളറായി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍, രാജ്യത്തെ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്ത് 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴന്ന നിലയിലേക്കാണ് എണ്ണ വില താഴ്ന്നത്. ബാരലിന് 3 ശതമാനത്തില്‍ കൂടുതല്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 2022 മാര്‍ച്ചില്‍ 127 ഡോളറായിരുന്ന എണ്ണ വില 80 ഡോളറിലേക്ക് താഴ്ന്നു. ബാരലിന് ഏതാണ്ട് നാല്പത് ഡോളറിന് മേലെ കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്തെ എണ്ണവിലയില്‍ കുറവുണ്ടായിട്ടില്ല.
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ കുറഞ്ഞു; വില കുറയ്ക്കാതെ ഇന്ത്യന്‍ കമ്പനികള്‍
