ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ‘കൃഷിദർശൻ’ പരിപാടിയ്ക്ക് മുന്നോടിയായി കോതമംഗലത്ത് ശിൽപശാലയ്ക്ക് തുടക്കം. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ കൃഷി ബ്ലോക്കുകളിൽ നിന്നായി 40 ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ നിർവഹിച്ചു. കൃഷി ദർശൻ പരിപാടിയോടനുബന്ധിച്ച് നവീന കാർഷിക രീതികളെക്കുറിച്ച് വിവിധ വിഷയങ്ങളിൽ ആറ് സെഷനുകളായാണ് ക്ലാസുകൾ.
തെങ്ങ്, നെല്ല്, വാഴ, ഫലവൃക്ഷങ്ങളുടെ നൂതന രീതികൾ, കാർഷിക രംഗത്ത് വിവിധ മാധ്യമങ്ങളുടെ വിനിയോഗം, ജനകീയ ഭരണ നടപടിക്രമങ്ങൾ, കാർഷിക വിളകളിലെ കീട രോഗങ്ങളുടെ പുതിയ നിയന്ത്രണ മാർഗ്ഗങ്ങൾ, കാർഷിക ഉത്പ്പന്നങ്ങളുടെ വിപണനം, മൂല്യവർധന തുടങ്ങിയവയ്ക്കുള്ള നവീന രീതികൾ, ഭക്ഷ്യ സുരക്ഷ അടിസ്ഥാനമാക്കി സുരക്ഷിത ഭക്ഷണത്തിൻ്റെ പ്രാധാന്യം, പ്രകൃതി സൗഹൃദ കൃഷിരീതികൾ, തുടങ്ങിയ വിഷയങ്ങളാണ് സമേതി ട്രെയിനിങ് സെന്ററും, ആത്മ എറണാകുളവും നേതൃത്വം നൽകുന്ന ശിൽപശാലയിൽ ഉൾപ്പെടുത്തിരിക്കുന്നത്. ശില്പശാല ശനിയാഴ്ച (നവംബർ 5) സമാപിക്കും.
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയും വകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ കാർഷിക മേഖലകളിൽ കർഷകരോട് സംവദിച്ച് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്ന പരിപാടിയാണ് ‘കൃഷിദർശൻ’. സംസ്ഥാനത്തെ മുഴുവൻ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് ‘കൃഷിദർശൻ’ പരിപാടി നടത്തി വരുന്നത്.

