കോപ്ടര്‍ അപകടം: മലയാളി സൈനികന്റെ മൃതദേഹം ഒക്‌ടോബര്‍ 23 ന് നാട്ടിലെത്തും

കാസര്‍ഗോഡ്: അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു മരിച്ച മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം ഒക്‌ടോബര്‍ 23 ന് നാട്ടില്‍ എത്തിക്കും.ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ.വി അശ്വിനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അധികൃതര്‍ മരണവിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. നാലു വര്‍ഷം മുമ്പാണ് അശ്വിന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനിയറായിരുന്നു.ഓണത്തിനു നാട്ടിലെത്തിയിരുന്ന അശ്വിന്‍ ഒരു മാസം മുന്‍പാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം പൊതുരംഗത്തും കായികരംഗത്തും സജീവമായിരുന്നു. അസമിലെ ഡിഞ്ചാന്‍ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വിമാന മാര്‍ഗം കേരളത്തില്‍ എത്തിക്കും. എത്രയും വേഗം നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തൃക്കരിപ്പൂര്‍ എം.എല്‍.എ: എം. രാജഗോപാല്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം