ഇലന്തൂർ നരബലി കേസിൽ മൂന്ന് പ്രതികളെയും പന്ത്രണ്ട് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ഇലന്തൂർ നരബലി കേസ് സമാനതകൾ ഇല്ലാത്ത ക്രൂരകൃത്യമെന്ന് കോടതി. സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും കസ്റ്റഡി ഉത്തരവിൽ കോടതി പറഞ്ഞു. 20 ഇടങ്ങളിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം മുഖവിലക്കെടുക്കുന്നുവെന്നും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡി ഉത്തരവിൽ പറയുന്നു. ഷാഫി കൂടുതൽ നരബലി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

കേസിൽ മൂന്ന് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പന്ത്രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനായി 22 കാരണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പ്രകാരം 12 ദിവസത്തെ പൊലീസ് കസ്റ്റഡി കോടതി അനുവദിച്ചത്. പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തി, നിർബന്ധിച്ച് മൊഴി കൊടുപ്പിച്ചു എന്നിവയായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവർ സ്വമേധയാ ഷാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂർ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങൾ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്.

കൊച്ചി ഗാന്ധി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരൻ. നരബലി നടക്കാൻ ദമ്പതികൾക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്തത് സ്വദേശി മുഹമ്മദ് ഷാഫിയാണ്. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയത്തിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്. ഷാഫിയുടെ ഉപദേശം കേട്ട് നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിംഗും ഭാര്യ ലൈലയുമാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിൻറെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →