ആലപ്പുഴ: ബസ് യാത്രക്കിടെ പോലീസുകാരന്റെ കൈതോക്ക് അടിച്ചുമാറ്റിയ സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പിടിയിൽ. പുന്നപ്ര സ്വദേശിനി സിന്ധു, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദൂ കൃഷ്ണൻ, വടുതല സ്വദേശി ആന്റണി എന്നിവരെയാണ് പിടികൂടിയത്.
2022 ഒക്ടോബർ 6 ന് ഉച്ചയ്ക്കായിരുന്നു സംഭവം. മാരാരിക്കുളം സ്റ്റേഷനിലെ പോലീസുകാരൻ ജില്ലാ കോടതിയിൽ നിന്ന് ആലപ്പുഴ സബ്ജയിലിലേക്ക് പ്രതിയുമായി പോകുമ്പോഴാണ് തോക്ക് മോഷണം പോയത്. പിന്നിലത്തെ സീറ്റിലിരുന്ന ആന്റണിയും, യദുവും തന്ത്രപരമായി തോക്ക് കൈവശപ്പെടുത്തുകയായിരുന്നു. പൊലീസുകാരൻ ജയിലിൽ എത്തിയപ്പോഴാണ് തോക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ബീച്ചിൽ രണ്ടു പേരെ കണ്ട് ചോദ്യം ചെയ്തപ്പോഴാണ് തോക്ക് ഇവർ മോഷ്ടിച്ചതായി സമ്മതിച്ചത്. എന്നാൽ തോക്ക് ലഭിച്ചില്ല, തങ്ങൾക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ കൈവശം തോക്ക് കൊടുത്തതായും ഇവർ സമ്മതിച്ചു.പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ബാഗിൽ നിന്ന് തോക്ക് കണ്ടെടുത്തു. സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും ചോദ്യം ചെയ്ത് വരികയാണ്

