റൂട്ട് മാര്‍ച്ച് നവംബര്‍ ആറിന് നിര്‍ദേശിച്ച് കോടതി

ചെെന്നെ: ഗാന്ധി ജയന്തി ജയന്തിദിനത്തിലേതിനുപകരം നവംബര്‍ ആറിന് ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ തമിഴ്‌നാട് പോലീസിനു നിര്‍ദേശം നല്‍കി മദ്രാസ് ഹൈക്കോടതി.

ഒക്‌ടോബര്‍ രണ്ടിലെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം ശരിവച്ചാണ് കോടതിവിധി. നവംബര്‍ ആറിനും അനുമതി നിഷേധിച്ചാല്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെയും അംബേദ്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്‌നാട്ടിലൊട്ടാകെ അന്‍പതോളം കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനായിരുന്നു ആര്‍.എസ്.എസ്. തീരുമാനം. ഇതിനെതിരേ സി.പി.എം, സി.പി.ഐ, വി.സി.കെ. എന്നീ പാര്‍ട്ടികളും അതേദിവസം റാലി പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) നിരോധിച്ചിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നും വ്യക്തമാക്കി റൂട്ട്മാര്‍ച്ചിനും ഇടതുപാര്‍ട്ടികളുടെ റാലിക്കും അനുമതി നല്‍കിയില്ല. റൂട്ട് മാര്‍ച്ച് നിരോധിച്ച ജില്ലാ ഭരണകൂട തീരുമാനത്തിനെതിരേ ആര്‍.എസ്.എസ്. തിരുവാലൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍. കാര്‍ത്തികേയന്‍ കോടതിയെ സമീപിച്ചു. മാര്‍ച്ചിന് അനുമതി നല്‍കാന്‍ സെപ്റ്റംബര്‍ 22 നു പുറപ്പെടുവിച്ച ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, സര്‍ക്കാര്‍ ഉയര്‍ത്തിയ ക്രമസമാധാനവിഷയം അംഗീകരിച്ച മദ്രാസ് ഹൈക്കോടതി ഒക്‌ടോബര്‍ രണ്ടിലെ നിരോധനം ശരിവയ്ക്കുകയും പകരം മറ്റൊരു തീയതി മൂന്നോട്ടുവയ്ക്കുകയുമായിരുന്നു. ഇതിനൊപ്പം ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച കോടതി കോടതിയലക്ഷ്യ ഹര്‍ജി ഒക്‌ടോബര്‍ 31-ലേക്കു മാറ്റുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →