തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി . 2022 സെപ്തംബർ 30 രാത്രി ഒൻപത് മണിയോടെ മ്യൂസിയം കോമ്പൗണ്ടിലേക്ക് കുതിച്ചെത്തിയ പോത്തിന്റെ ഇടിയേറ്റ് സായാഹ്ന സവാരിക്കായി എത്തിയ ഓരാൾക്ക് കാലിന് നിസ്സാര പരിക്കേറ്റു.
ഉടൻ തന്നെ ഫയർഫോസും പൊലീസും മ്യൂസിയം ജീവനക്കാരും ആളുകളെ ഒഴിപ്പിച്ചു. ഫയർഫോഴ്സും മൃഗശാലാ ജീവനക്കാരും പിന്നാലെ വന്നത് കണ്ട പോത്ത് മ്യൂസിയം കാമ്പസിൽ തലങ്ങും വിലങ്ങും ഓടി പരിഭ്രാന്ത്രി പരത്തി. ടോയ്‍ലറ്റ് പരിസരത്ത് അൽപ്പനേരം ഒളിച്ചു നിന്ന പോത്തിനെ ഒരു സംഘം പിന്നിലൂടെ ഓടിച്ചു. രക്ഷപ്പെടാനായി കുതറിയോടിയ പോത്ത് നേരെ ഓടിക്കയറിയത് ഭിന്നശേഷി പാർക്കിനടുത്ത് വിരിച്ച വലയിലേക്ക്.
അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആക്രമണോത്സുകനായ പോത്തിനെ ഫയർഫോഴ്സ് സംഘം വലയിലാക്കി വരിഞ്ഞു കെട്ടിയത്. വലതു കൊമ്പ് പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. അറവുശാലയിലേക്ക് കൊണ്ടു പോകും വഴി പോത്ത് രക്ഷപ്പെട്ട് ഓടിയതാകാമെന്നാണ് അനുമാനം. ഒപ്പമുണ്ടായിരുന്ന ആളെ പിന്നീട് കാണാതായി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പോത്തിനെ മ്യൂസിയം പൊലീസിന് കൈമാറി. ഉടമസ്ഥനെത്താത്ത പക്ഷം പോത്തിനെ നഗരസഭയ്ക്ക് കൈമാറും

